യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരണ്ടിയിൽപ്പെട്ട സ്ത്രീകൾക്കുള്ള കെഎസ്ആർടിസിയിലെ സൗജന്യ യാത്ര പദ്ധതി ഇനി പ്രിയദർശനി പദ്ധതി എന്ന് അറിയപ്പെടും. ആദ്യഘട്ടം ഓർഡിനറി ബസുകളിൽ മാത്രം പദ്ധതി നടപ്പാക്കും. പ്രതിമാസം 750 മുതൽ 800 കോടി വരെയാണ് പദ്ധതിയുടെ ചെലവ്.
യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് സമയത്തെ ഇന്ദിരാ ഗ്യാരണ്ടി പ്രഖ്യാപനങ്ങളിൽ ഒന്നാണ് സ്ത്രീകൾക്ക് കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര നൽകും എന്നത്. ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര നൽകും. നിലവിൽ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഓർഡിനറി ബസിൽ മാത്രമായി സൗജന്യ യാത്ര ആദ്യഘട്ടത്തിൽ പരിമിതപ്പെടുത്തുകയാണ്. ഒരു മാസം 75 മുതൽ 80 കോടി വരെ പദ്ധതിക്കായി ചെലവ് വരും. വരുമാന ഇനത്തിൽ പ്രതിദിനം നാല് കോടി രൂപയുടെ വരെ കുറവുണ്ടാകുമെങ്കിലും പ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. ആറ് മാസം കൊണ്ട് കെഎസ്ആർടിസി തനത് വരുമാനത്തിൽ വർധന ഉണ്ടാക്കണം. അങ്ങനെ ഉണ്ടായാൽ മറ്റു ബസുകളിലേക്കും രണ്ടാം ഘട്ടം നടപ്പാക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓർഡിനറി ബസുകളിൽ മാത്രമായി സൗജന്യ യാത്ര പരിമിതപ്പെടുത്തുമ്പോൾ മലബാർ മേഖലയിൽ സ്ത്രീകൾക്ക് വലിയ തോതിൽ പ്രയോജനപ്പെടില്ല. ഈ മേഖലയിൽ കെഎസ്ആർടിസി സർവീസുകൾ കുറവായതാണ് തിരിച്ചടിക്ക് കാരണം. നിലവിൽ ഒരു വർഷം 1,500 കോടി രൂപയാണ് സർക്കാർ കെഎസ്ആർടിസിക്ക് നൽകുന്ന സഹായം. ഇതിനൊപ്പം 750 മുതൽ 800 കോടി വരെ അധികമായി നൽകിയാകും പദ്ധതി നടപ്പാക്കുക.
