സെക്രട്ടേറിയറ്റിൽ മാധ്യമ നിയന്ത്രണം ഏർപ്പെടുത്തിയ എൽഡിഎഫ് സർക്കാരിന്റെ സർക്കുലർ ഇപ്പോഴും നിലനിൽക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഇതേക്കുറിച്ച് പരിശോധിച്ച് നടപടി സ്വീകരിക്കും. തന്റെ മംഗലാപുരം യാത്രയിൽ അദാനിയുടെ ഏജന്റിനെ കണ്ടെന്ന വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
സെക്രട്ടേറിയറ്റിലെ സമര ഗേറ്റ് സമരങ്ങൾ വരുമ്പോൾ മാത്രമാണ് അടയ്ക്കാറുള്ളത്. ഈ സർക്കാർ മറ്റൊരു നിർദേശവും നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവനക്കാർക്കും പെൻഷൻകാർക്കും ആശങ്കയായി മാറിയ മെഡിസെപ്പിൽ ഈ സർക്കാർ പുനരാലോചന നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. കിഫ്ബിയിൽ പുനസംഘടന എന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.
ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി ഡോ.ബി അശോകിനെ നിയമിച്ചതിനെതിരെയുള്ള സിപിഐഎം ആരോപണങ്ങൾക്കും മുഖ്യമന്ത്രി മറുപടി നൽകി. ഐഎഎസ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം ചികഞ്ഞാണോ കേരളത്തിൽ നിയമനം നടത്തുന്നത് എന്നായിരുന്നു വി ഡി സതീശന്റെ മറുപടി.
പി എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് കേരള സർക്കാരാണ് അതിൽ നിന്ന് പിന്മാറുമ്പോൾ നിയമപരമായ പ്രശ്നങ്ങൾ ഉണ്ടോ എന്നതടക്കം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുനമ്പം വിഷയത്തിലും, സർക്കാർ വിഷയത്തെക്കുറിച്ച് പഠിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുൻപ് മംഗലാപുരം യാത്ര നടത്തിയതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് എം വി ഗോവിന്ദന് എന്ത് വേണമെങ്കിലും പറയാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിലിന് എതിരെയുള്ള ഇ ഡി നീക്കത്തിൽ തനിക്ക് അന്നും ഇന്നും ഒരേ നിലപാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും.ഇപ്പോൾ സിപിഐഎമ്മും ആ വഴിക്ക് തന്നെ വന്നില്ലേ എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.
അന്തരിച്ച നടൻ സലിം കുമാർ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കിടക്കുമ്പോഴും അദ്ദേഹത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള അധിക്ഷേപം നടന്നു. രാഷ്ട്രീയത്തിന്റെ പേരിൽ ഒരാളെ ഇങ്ങനെ അധിക്ഷേപിക്കുന്നത് ശരിയാണോ എന്ന് ഇതിന് നേതൃത്വം കൊടുക്കുന്നവർ ആലോചിക്കണം എന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ധവള പത്രത്തിൽ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടില്ല. എന്നാൽ വരുംകാലങ്ങളിൽ ഈ സർക്കാർ എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് കാര്യങ്ങൾ ചെയ്യുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.
