പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് പ്ലാറ്റിനം കയറ്റുമതി നിലച്ചത് കാൻസർ ചികിത്സാ രംഗത്ത് വൻ പ്രതിസന്ധിയാകുന്നു. കാൻസർ ചികിത്സയ്ക്ക് അത്യാവശ്യമുള്ള പ്ലാറ്റിനം ഉപയോഗിച്ച് നിർമിക്കുന്ന മരുന്നുകൾ കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്. നേരത്തെയുള്ള കരാർ നിലനിൽക്കുന്നതിനാൽ നിലവിൽ ആർസിസിയിൽ മരുന്നുകൾക്ക് ക്ഷാമമില്ല. കരാർ അവസാനിക്കുന്നതോടെ സംസ്ഥാനത്തെ കാൻസർ ചികിത്സയും പ്രതിസന്ധിയിലാകും.
കാൻസർ ചികിത്സയിൽ ഇന്ത്യയിൽ വ്യാപകമായി ഉപയോഗിക്കുന്നത് പ്ലാറ്റിനം അസംസ്കൃത വസ്തുവായുള്ള മരുന്നുകളാണ്. ഈ മരുന്നുകൾക്ക് താരതമ്യേന വില കുറവാണ് എന്നത് രോഗികൾക്കും ഏറെ ആശ്വാസമാണ്. സിസ്പ്ലാറ്റിൻ, കാർബോപ്ലാറ്റിൻ, ഓക്സാലിപ്ലാറ്റിൻ എന്നീ മരുന്നുകൾക്ക് വൻ ക്ഷാമമാണ് അനുഭവപ്പെടുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ദരും പറയുന്നു.
ദക്ഷിണാഫ്രിക്ക പ്ലാറ്റിനം ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങളുമാണ് പ്രധാനമായും പ്രതിസന്ധിയാകുന്നത്. ഇന്ത്യയിൽ അവശ്യ രുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നതിനാൽ കാൻസർ മരുന്നുകളുടെ വില ഉത്പാദകർക്ക് തോന്നുംപോലെ കൂട്ടാൻ കഴിയില്ല. ഇതോടെ ഉത്പാദനം കുത്തനെ കുറച്ചിരിക്കുകയാണ് കമ്പനികൾ. എന്നാൽ നേരത്തെയുള്ള കരാറുകൾ നിലനിൽക്കുന്നതിനാൽ ആർസിസി അടക്കം സർക്കാർ ആശുപത്രികളിൽ നിലവിൽ മരുന്നിന് ക്ഷാമമില്ല. കരാറില്ലാത്ത ആശുപത്രികളിൽ ക്ഷാമം രൂക്ഷമാണ്.
