ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വയനാട് സുൽത്താൻ ബത്തേരിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. വാടകവീട്ടിലും കാറിലുമായി ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 13,800 പാക്കറ്റ് പാൻമസാല ഉൽപ്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട പ്രധാന പ്രതിയായ പള്ളിക്കണ്ടി സ്വദേശി ഇസഹാഖ് ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
രഹസ്യ വിവരത്തെ തുടർന്ന് സുൽത്താൻ ബത്തേരി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. പള്ളിക്കണ്ടി സ്വദേശി ഇസഹാഖിന്റെ ബീനാച്ചി ദൊട്ടപ്പൻകുളത്തെ വാടകവീട്ടിൽ ആയിരുന്നു റെയ്ഡ്. വീടിനുള്ളിലെ അലമാരയുടെ പുറകിൽ ഒളിപ്പിച്ച നിലയിലും കാറിലുമായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരമാണ് സംഘം കണ്ടെത്തിയത്.പരിശോധനയിൽ 12,000 പാക്കറ്റ് ഹാൻസും 1,800 പാക്കറ്റ് കൂൾ ലിപ്പും ഉൾപ്പെടെ 13,800 പാക്കറ്റ് നിരോധിത പാൻമസാല പിടിച്ചെടുത്തു. സംഭവസമയത്ത് പ്രതിയെ കണ്ടെത്താനായില്ല. പാൻമസാല കടത്താൻ ഉപയോഗിച്ചതായി സംശയിക്കുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
സുൽത്താൻ ബത്തേരിയിലേക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ എത്തിക്കുന്ന പ്രധാന കണ്ണിയാണ് ഇസഹാഖെന്ന് പൊലീസ് പറയുന്നു. ഇയാൾക്കെതിരെ മുമ്പും സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി. പൊലീസ് ഇൻസ്‌പെക്ടർ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
