സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വരും. സമുദ്രത്തിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാനും മത്സ്യങ്ങളുടെ പ്രജനനകാലത്ത് ആവാസവ്യവസ്ഥയ്ക്ക് സംരക്ഷണം നൽകാനുമാണ് എല്ലാ വർഷവും ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത്. ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 വരെയാണ് നിരോധനം.
യന്ത്രവത്കൃത ബോട്ടുകൾക്കും ട്രോൾ വലകൾ ഉപയോഗിക്കുന്ന വലിയ മത്സ്യബന്ധന ബോട്ടുകൾക്കുമാണ് ഈ കാലയളവിൽ കടലിൽ പോകുന്നതിന് വിലക്ക്. അതേസമയം പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും നിശ്ചിത നിബന്ധനകൾക്ക് വിധേയമായി മത്സ്യബന്ധനം തുടരാം.ഇന്ധന വിലവർധനവും തൊഴിലാളി ക്ഷാമവും മത്സ്യബന്ധന മേഖലയെ പിടിച്ചുലയ്ക്കു മ്പോഴാണ് ട്രോളിംഗ് നിരോധനം ആരംഭിക്കുന്നത്. കടലിലെ മത്സ്യസമ്പത്ത് നിലനിർത്തുന്നതിനും മത്സ്യങ്ങളുടെ പ്രജനനത്തിന് അനുകൂല സാഹചര്യം ഒരുക്കുന്നതിനുമായാണ് സംസ്ഥാനത്ത് 52 ദിവസത്തെ ട്രോളിങ്ങ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത് .ട്രോളിങ് വഴി കടലിന്റെ അടിത്തട്ടിലെ ആവാസവ്യവസ്ഥകൾക്ക് നാശമുണ്ടാകുന്നതും ചെറുമീനുകൾ ഉൾപ്പെടെ വലിയ തോതിൽ മത്സ്യങ്ങൾ പിടിക്കപ്പെടുന്നതും മത്സ്യസമ്പത്തിന് തിരിച്ചടിയാകുന്നുവെന്നാണ് വിലയിരുത്തൽ. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മാത്രമാണ് നിബന്ധനകൾക്ക് വിധേയമായി മത്സ്യബന്ധനത്തിന് അനുമതി.മത്സ്യസമ്പത്ത് വർധിപ്പിക്കുന്നതിന് ട്രോളിങ് നിരോധനം അനിവാര്യമാണെന്ന് അംഗീകരിക്കുമ്പോഴും നിരോധനകാലത്ത് തൊഴിലാളികളുടെ ജീവിതം സംരക്ഷിക്കാൻ കൂടുതൽ സഹായപദ്ധതികൾ വേണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
