പിണറായി സർക്കാരിന്റെ കാലത്ത് പിആർഡി വഴി നടത്തിയ പ്രചാരണങ്ങളിൽ നടപടി. സന്ദീപ് വാര്യർ എംഎൽഎയുടെ പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. അക്കാലത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നുണേശൻ എന്ന് പേരിട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടത്തിയെന്നും ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് ചിലർ സൈബർ സഖാക്കളായി പ്രവർത്തിച്ചു എന്നുമാണ് സന്ദീപ് വാര്യരുടെ പരാതി.
സർക്കാർ ശമ്പളം വാങ്ങി സിപിഐഎമ്മിനായി പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ചാണ് സന്ദീപ് വാര്യർ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. എംഎൽഎയുടെ പരാതിയിൽ പബ്ലിക് റിലേഷൻസ് വകുപ്പിലെ ജീവൻ കുമാർ അടക്കമുള്ള സർക്കാർ ജീവനക്കാർക്കെതിരെ അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമാകരുതെന്ന ചട്ടം ലംഘിച്ചാണ് ഇവർ പ്രവർത്തിച്ചത് എന്നും മുഖ്യമന്ത്രി വി ഡി സതീശന് നൽകിയ പരാതിയിൽ സന്ദീപ് വാര്യർ വ്യക്തമാക്കുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പിണറായി വിജയന്‍റെയും ഭരണനേട്ടങ്ങൾ താരതമ്യം ചെയ്ത് രാഷ്ട്രീയ ലക്ഷ്യത്തോടെ തയ്യാറാക്കിയ പരസ്യങ്ങൾ സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
