സംസ്ഥാന പോലീസിൽ നടപ്പാക്കുന്ന വ്യാപക സ്ഥലംമാറ്റ നടപടികൾക്കെതിരെ കേരള പൊലീസ് അസോസിയേഷൻ രംഗത്ത്. സ്ഥലംമാറ്റങ്ങൾ അടിയന്തരമായി നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയേഷൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പോലീസ് മാനുവലും സർക്കാർ ചട്ടങ്ങളും അട്ടിമറിച്ചാണ് നിയമന-സ്ഥലംമാറ്റ നടപടികൾ നടക്കുന്നതെന്നാണ് അസോസിയേഷന്റെ ആരോപണം. ഭരണമാറ്റങ്ങൾക്ക് പിന്നാലെ പോലീസിൽ രാഷ്ട്രീയ സ്വാധീനമുള്ള സ്ഥലംമാറ്റങ്ങൾ പതിവാണെങ്കിലും, നിലവിൽ അസോസിയേഷനിലെ ഇടത് അനുകൂല ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് വ്യാപക സ്ഥലംമാറ്റം നടക്കുന്നതെന്നാണ് സംഘടനയുടെ ആരോപണം. ബാഹ്യ സമ്മർദങ്ങൾക്ക് വഴങ്ങിയുള്ള ഇത്തരം നടപടികൾ സർവീസിന്റെ സ്വാഭാവിക പ്രവർത്തനത്തെ ബാധിക്കുന്നതാണെന്നും അവ ഉടൻ അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെടുന്നു.
സ്ഥലംമാറ്റത്തിനായുള്ള കരട് പട്ടിക പ്രസിദ്ധീകരിക്കുകയും ഉദ്യോഗസ്ഥർക്ക് പരാതി ഉന്നയിക്കാനും അത് പരിഗണിക്കാനുമുള്ള അവസരം നൽകുകയും വേണമെന്ന വ്യവസ്ഥ പൂർണമായും ലംഘിക്കപ്പെട്ടതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗുരുതര രോഗബാധിതരായ ഉദ്യോഗസ്ഥർ, ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾ തുടങ്ങിയ പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ കാര്യത്തിലും നിലവിലെ നടപടികളിൽ മാനുഷിക പരിഗണന ഇല്ലെന്നാണ് ആക്ഷേപം.ഒരു പോലീസ് സ്റ്റേഷനിൽ മൂന്ന് വർഷത്തെ സേവനകാലാവധി പൂർത്തിയാക്കിയ ശേഷമേ സാധാരണഗതിയിൽ സ്ഥലംമാറ്റം പരിഗണിക്കാറുള്ളൂ. എന്നാൽ രണ്ട് വർഷം പോലും പൂർത്തിയാകാത്ത എസ്ഐമാരെ ഉൾപ്പെടെ മാറ്റുന്ന സാഹചര്യമുണ്ടെന്നും അസോസിയേഷൻ ആരോപിക്കുന്നു.മാനദണ്ഡങ്ങൾ ലംഘിച്ച് പൊലീസ് അസോസിയേഷൻ നേതാക്കളെ ഉൾപ്പെടെ സ്ഥലംമാറ്റിയ നടപടികൾക്കെതിരെ സമർപ്പിച്ച ഹർജിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ നേരത്തെ താൽക്കാലിക സ്റ്റേ അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും ആഭ്യന്തര വകുപ്പിൽ വ്യാപക അഴിച്ചുപണികൾ നടക്കുന്നതിനിടെ സംഘടന സംസ്ഥാന പൊലീസ് മേധാവിയെ സമീച്ചിരിക്കുന്നത്. സ്ഥലംമാറ്റ നടപടികളുമായി ബന്ധപ്പെട്ട് പൊലീസ് ആസ്ഥാനവും ആഭ്യന്തര വകുപ്പും സ്വീകരിക്കുന്ന നിലപാട് ഇനി നിർണായകമാകും.
