കണ്ണൂർ സർവകലാശാലയിലെ യു ജി – പി ജി അഡ്മിഷൻ പോർട്ടൽ ആരംഭിച്ചത് 61 സ്വാശ്രയ കോളേജുകളെ ഒഴിവാക്കി.യുജിസി മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചാൽ മാത്രം കോളേജുകളെ പോർട്ടലിൽ ഉൾപ്പെടുത്താം എന്നാണ് സർവകലാശാലയുടെ നിലപാട്. ഈ തീരുമാനത്തോടെ ആയിരത്തോളം വിദ്യാർത്ഥികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ഈ കോളേജുകളിൽ അധ്യാപകർക്ക് യുജിസി മാനദണ്ഡങ്ങൾ പ്രകാരം പിഎച്ച്ഡി, നെറ്റ് യോഗ്യത ഉണ്ടെങ്കിൽ മാത്രം പോർട്ടലിൽ ഉൾപ്പെടുത്താം എന്നാണ് വൈസ് ചാൻസലറുടെ വാദം. എന്നാൽ അധ്യാപകർക്ക് യുജിസി നിർദ്ദേശിച്ച യോഗ്യത ഉറപ്പ് വരുത്തണമെന്ന ഗവർണറുടെയും ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവ് നടപ്പാക്കുകയാണ് ചെയ്തതെന്ന് കണ്ണൂർ യൂണിവേഴ്സിറ്റി രജിസ്ട്രാർ പ്രൊഫ. ജോബി കെ ജോസ് പറയുന്നു.
ഇതോടെ 2026-27 അധ്യാന വർഷത്തിൽ ആയിരക്കണക്കിന് വിദ്യാർഥികളുടെ യുജി,പിജി പഠനമാണ് മുടങ്ങാൻ പോകുന്നതെന്ന് കെഎസ്‌യു ആരോപിച്ചു.സ്വാശ്രയ കോളേജുകളിൽ യോഗ്യതയുള്ള അധ്യാപകർ കുറവാണെന്നും നിലവിലുള്ള അധ്യാപകരെ പിരിച്ചുവിടേണ്ട സാഹചര്യമുണ്ടാകുമെന്നുമാണ് കോളേജ് മാനേജ്മെന്റുകൾ പറയുന്നത്. അതേസമയം അധ്യാപകർക്ക് ഈ പറയുന്ന യോഗ്യത നേടുന്നതിനായി സമയം നീട്ടി നൽക്കണമെന്ന് സർക്കാരിനോട് സർവകലാശാല ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. കണ്ണൂർ സർവ്വകലാശാലയിൽ മാത്രം ഈ ഉത്തരവ് നടപ്പാക്കാനുള്ള വിസിയുടെ ശ്രമത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
