എംജി സർവകലാശാല സെനറ്റിലേക്കുള്ള ചാൻസലറുടെ നാമനിർദേശ പട്ടികയിൽ ഗവർണർ നാമനിർദേശം ചെയ്ത 30 അംഗങ്ങളിൽ ഭൂരിഭാഗം പേരും ബിജെപി അനുഭാവികളാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് സർവകലാശാല സെനറ്റിലേക്ക് 30 പേരെ നാമനിർദേശം ചെയ്ത് രാജ്ഭവൻ ഉത്തരവിറക്കിയത്. കല, സാഹിത്യം, രാഷ്ട്രീയം തുടങ്ങിയ വിവിധ മേഖലകളിൽ നിന്നുള്ളവരെയാണ് പരിഗണിച്ചതെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. എന്നാൽ പട്ടികയിലെ 30 പേരിൽ 19 പേരും ബിജെപി അനുഭാവികളാണെന്നാണ് വിമർശനം. അതിൽ തന്നെ രണ്ടു പേർ സംഘപരിവാർ അനുകൂല അധ്യാപക സംഘടനയിലെ പ്രതിനിധികൾ. അംഗങ്ങളെ തെരഞ്ഞെടുത്തത് കീഴ് വഴക്കങ്ങൾ പാലിക്കാതെയാണെന്നും ആക്ഷേപമുണ്ട്.
പേരുകൾ ഉൾപ്പെടുത്തി വിസി നൽകുന്ന പാനൽ ചാൻസിലർ അംഗീകരിക്കലായിരുന്നു കഴിഞ്ഞ കാലങ്ങളിലെ പതിവ്. എന്നാൽ ഇത്തവണ വിസി പാനൽ നൽകുകയോ ഗവർണർ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. ചാൻസിലരുടെ വാദങ്ങൾക്കും തീരുമാനങ്ങൾക്കും അംഗീകാരം കിട്ടാൻ സെനറ്റിൽ ഭൂരിപക്ഷമുണ്ടാക്കിയെന്ന വിലയിരുത്തലിലാണ് ഇടത് സംഘടനകൾ.വിഷയത്തിൽ പ്രതിഷേധവുമായി മുന്നോട്ടു പോകാനും തീരുമാനിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിയിൽ തന്നെ യോഗ്യരായ പ്രൊഫസർമാർ ഉണ്ടായിട്ടും കുസാറ്റിൽ നിന്ന് ബിജെപി അനുകൂല അധ്യാപക സംഘടന അംഗമായ ഡോ. ഡി മാവൂത്തിനെ എംജിയുടെ താൽക്കാലിക വിസിയാക്കിയതിലും നേരത്തെ വിവാദം ഉയർന്നിരുന്നു. നിയമനങ്ങളിൽ അമർഷം പുകയുമ്പോഴും ഗവർണറുമായി ഏറ്റുമുട്ടേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ.
