തിരുവനന്തപുരം നരുവാമൂട് പതിനേഴുകാരന്‍റെ കൊലയില്‍ കലാശിച്ചത് ഫുട്ബോള്‍ കളിക്കിടയിലുണ്ടായ തര്‍ക്കമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ പുന്നമൂട് ജംഗ്ഷനിലായിരുന്നു ദാരുണ സംഭവം. രണ്ടു ബൈക്കുകളിലായി വന്ന പ്രതികള്‍ മുൻവൈരാഗ്യത്തിൻ്റെ പേരിൽ ശിവസൂര്യയുമായി തർക്കത്തിലാവുകയും അസഭ്യം പറയുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. അഞ്ച് പേര്‍ ചേര്‍ന്നാണ് ശിവസൂര്യയെ മര്‍ദിച്ചത്.മർദനത്തെ തുടർന്ന് ശിവസൂര്യ സമീപത്തെ കടയുടെ ഗ്ളാസ് ഡോറിലേക്ക് വീഴുകയും ചില്ലുകള്‍ പൊട്ടി ശിവസൂര്യയുടെ വയറിലേക്ക് തുളച്ച് കയറുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ നിലത്തേക്ക് വീണ ശിവസൂര്യ രക്തം വാർന്നാണ് മരിച്ചത്. തുടർന്ന് പ്രതികൾ തന്നെയാണ് ശിവസൂര്യയെ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ബെക്കിലിരുത്തി കൊണ്ടുവന്നതും സ്ഥിതി കൂടുതൽ വഷളാക്കി. ടാറിലുരഞ്ഞ്, ഇരുകാലുകളിലും ആഴത്തിൽ മുറിവുണ്ടായി.സംഭവത്തിൽ അജിത്, കാർത്തിക്,ആരോമൽ എന്നീ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലാമനായുള്ള അന്വേഷണം തുടരുകയാണ്. പ്രതികളെല്ലാം പത്തൊമ്പത് ഇരുപത് വയസ് പ്രായമുള്ളവരാണ്
