സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം മഴ കനക്കും. ഇന്നും നാളെയും പതിനാല് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചു. പത്തനംതിട്ട കോട്ടയം എറണാകുളം ഇടുക്കി കോഴിക്കോട് കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. നാളെ കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾക്ക് നിരോധനമുണ്ട്. ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനാണ് നിർദ്ദേശം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്. അതേസമയം അറബിക്കടലിന് മുകളിലായി പുതിയ ചക്രവാത ചുഴി രൂപപ്പെട്ടു. കർണാടക തീരം മുതൽ ആന്ധ്ര വരെ ന്യൂന മർദ്ദ പാത്തിയും നിലനിൽക്കുകയാണ്.
ഇടുക്കിയിൽ രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തി.മലയോര മേഖലയിലൂടെയുള്ള രാത്രി യാത്ര വൈകിട്ട് 7 മുതല്‍ രാവിലെ 6 വരെയാണ് നിരോധിച്ചത്.
അതിശക്തമായ മഴ സാധ്യത മുന്നറിയിപ്പ് നല്‍കിയതോടെയാണ് നടപടി. മണ്ണിടിച്ചില്‍, ഉരുള്‍ പൊട്ടല്‍ സാധ്യത കൂടി പരിഗണിച്ചാണ് തീരുമാനം. സാഹസിക ടൂറിസം കേന്ദ്രങ്ങള്‍ അടയ്ക്കണമെന്നും നിര്‍ദേശമുണ്ട്. ജലാശയങ്ങളിലെ ജലവിനോദങ്ങളും നിരോധിച്ചു.
