തിരക്കുള്ള സിനിമാക്കാരൻ മാത്രമായിരുന്നില്ല സലിം കുമാർ. എല്ലാ തിരക്കുകൾക്കിടയിലും കൃത്യമായ രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിച്ച വ്യക്തി കൂടിയായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന്റെ ഉറ്റസുഹൃത്തും അടിയുറച്ച കോൺഗ്രസുകാരനുമായ സലിം കുമാറിനെ, നടനെന്ന പോലെതന്നെ മലയാളികൾക്ക് സുപരിചിതമാണ്.
കലാകാരന്മാർ ഇടതുപക്ഷം ചേർന്നുനടക്കുന്നത് പൊതുരീതി ആയിരുന്ന കാലത്തും താൻ കോൺഗ്രസാണെന്ന് ഉറക്കെ പറഞ്ഞു സലിംകുമാർ. അച്ഛന്റെ രാഷ്ട്രീയ ബോധ്യങ്ങൾ സലിമിനെയും കോൺഗ്രസുകാരൻ ആക്കി. അങ്ങനെ തെരഞ്ഞെടുപ്പ് കാലങ്ങളിൽ കോൺഗ്രസ് വേദികളിൽ സജീവ സാന്നിധ്യമായി. കലാകാരന്മാരും അല്ലാത്തവരുമായ സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി വി ഡി സതീശന്റെ ഉറ്റ ചങ്ങാതി കൂടിയായിരുന്നു പറവൂരുകാരനായ സലിം കുമാർ.
കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ കൊടുമ്പിരി കൊണ്ട ഘട്ടത്തിൽ വി ഡി സതീശന് വേണ്ടി ഉറക്കെ വാദിക്കുന്ന സലിം കുമാറിനെയും മലയാളികൾ കണ്ടു. വി ഡി സതീശന് പറവൂരിൽ ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് സലിംകുമാർ അവസാനമായി പൊതുവേദിയിൽ എത്തിയത്. ആരോഗ്യപ്രശ്നങ്ങൾ മൂലം തളന്നപ്പോഴും ആ കോൺഗ്രസുകാരന്റെ ഊർജം അണുവിട കുറഞ്ഞില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ ആരോഗ്യപ്രശ്നങ്ങളെ അവഗണിച്ച് കോൺഗ്രസിനായി പ്രചാരണത്തിന് ഇറങ്ങിയ സലിം കുമാറിനെ ഓർത്തെടുക്കുകയാണ് മന്ത്രി പി സി വിഷ്ണുനാഥ്.
ജനകീയ വിഷയങ്ങളിൽ സിനിമാ പ്രവർത്തകരിലെ ആദ്യ പ്രതികരണം പലപ്പോഴും സലിം കുമാറിന്റേതായിരുന്നു. തിരക്കേറിയ സിനിമ ജീവിതത്തിനിടയിലും അടിമുടി കോൺഗ്രസായിരുന്നു സലിം കുമാർ. അപ്പോഴും അധികാരത്തിന്റെ തണലുപറ്റി നേട്ടങ്ങൾ കൊയ്യുന്നവർക്കിടയിൽ അയാളെ ഒരിക്കലും കണ്ടിരുന്നില്ല. ഇനി കോൺഗ്രസ് വേദികളിൽ നർമ്മത്തിലൂടെ രാഷ്ട്രീയ വിമർശനമെയ്യാൻ സലിം കുമാറില്ല.
