തൃശൂർ മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് മർദിച്ച് വൻ കവർച്ച. 45 പവൻ സ്വർണാഭരണങ്ങളുമായി മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഒല്ലൂക്കര സ്വദേശി സോമശേഖരന്റെ വീട്ടിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് കവർച്ച നടന്നത്. ഹിന്ദി സംസാരിക്കുന്ന മൂന്ന് പേരാണ് മോഷ്ടാക്കളെന്ന് ഗൃഹനാഥൻ പൊലീസിൽ മൊഴി നൽകി.
72കാരനായ സോമശേഖരന്റെ വീടിൻ്റെ പുറകുവശത്തെ ഗ്രിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. ഉറക്കത്തിലായിരുന്ന സോമശേഖരനെ കിടപ്പുമുറിയിൽ കെട്ടിയിട്ടായിരുന്നു കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ച 43 പവനും സോമശേഖരന്റെ കഴുത്തിലെ രണ്ട് പവൻ മാലയും അടക്കം 45 പവൻ സ്വർണവുമായാണ് മോഷ്ടാക്കൾ രക്ഷപ്പെട്ടത്.
മോഷ്ടാക്കൾ രക്ഷപ്പെട്ടതോടെ കെട്ടഴിച്ച് പുറത്തേക്ക് ഓടിവന്ന സോമശേഖരൻ അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രാഥമിക തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ സമീപത്തെ മഠം വരെ മോഷ്ടാക്കൾ എത്തിയതായി പൊലീസ് നായ കണ്ടെത്തി.ഫോറൻസിക് സംഘം വീടിനുള്ളിൽ നടത്തിയ തെളിവെടുപ്പിൽ വിരലടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട് . പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്.
കുടുംബസമേതമാണ് സോമശേഖരൻ ഒല്ലൂക്കരയിലെ വീട്ടിൽ താമസിക്കുന്നതെങ്കിലും ഭാര്യയും മരുമകളും ഇന്നലെ ചെമ്പൂത്രയിലെ ബന്ധുവീട്ടിൽ പോയിരുന്നു. സോമശേഖരന്റെ ഏക മകൻ വിദേശത്താണ് ജോലി ചെയ്യുന്നത്. ഇക്കാര്യങ്ങൾ മനസിലാക്കിയ ആളുകളാണോ കവർച്ചയ്ക്ക് പിന്നിൽ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. അതിനാൽ കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ മണ്ണുത്തി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
