മെട്രോ മാൻ ഇ ശ്രീധരന്റെ അതിവേഗ റെയിലിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിച്ച് ഉത്തരവിറക്കി സർക്കാർ. ഗതാഗത വകുപ്പ് സെക്രട്ടറി അധ്യക്ഷനായിട്ടുള്ള നാലംഗ സമിതിയെയാണ് രൂപീകരിച്ചത്. മൂന്നാഴ്ചക്കുള്ളിൽ വിദഗ്ധ സമിതി റിപ്പോർട്ട് തയ്യാറാക്കി സർക്കാറിന് കൈമാറാൻ നിർദേശം നൽകി.
ഗതാഗത സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ പരിസ്ഥിതി വിദഗ്ധൻ ശ്രീധർ രാമകൃഷ്ണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രത്യേക ഓഫീസർ എൻ എസ് കെ ഉമേഷും സമിതി അംഗമാണ്. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ 473.2 കിലോമീറ്റർ നീളത്തിൽ സംസ്ഥാനത്തെ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ജില്ലകളിലായി 23 സ്റ്റേഷനുകൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ വയനാട് ഉൾപ്പെടെയുള്ള മേഖലകളിലേക്ക് പാത ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.
നിലവിൽ റെയിൽവേ ലൈൻ ഇല്ലാത്ത മേഖലകളിലൂടെയാണ് അതിവേഗപാത കടന്നുപോവുക. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ആകെ 608 കെട്ടിടങ്ങളെയാണ് പദ്ധതി ബാധിക്കുക. പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തലാണിത്. ഭൂമി ഏറ്റെടുത്ത് നിർമാണം പൂർത്തിയായ ശേഷം ഈ ഭൂമി പഴയ ഉടമകൾക്ക് കൃഷി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി ചെറിയ തുകയ്ക്ക് പാട്ടത്തിന് നൽകാം. കൃഷിയും ചെറിയ രീതിയിലുള്ള നിർമാണങ്ങളുമെല്ലാം ഇതിൽ സാധ്യമാകും. എന്നാൽ വലിയ നിർമാണങ്ങൾ സാധിക്കില്ല. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് ആദ്യഘട്ടത്തിൽ നിർമാണം. മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
