സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. അഞ്ച് ജില്ലകളിൽ നാളെ റെഡ് അലേർട്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയുള്ള വടക്കൻ ജില്ലകളിലാണ് ഈ സീസണിലെ ആദ്യ റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല.ഇന്ന് 8 ജില്ലകളിൽ ഓറഞ്ച് അലേർട്ടും 6 ജില്ലകളിൽ യെല്ലോ അലേർട്ടും തുടരുകയാണ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. വെള്ളം കയറുന്ന ഇടങ്ങളിലുള്ളവർ ഉടൻ ക്യാമ്പുകളിലേക്ക് മാറാനും നിർദേശമുണ്ട്.
കോഴിക്കോട് ജില്ലയിൽ ഇന്നലെ രാത്രി പെയ്ത മഴയില്‍ പലയിടത്തും നാശനഷ്ടം ഉണ്ടായി.ഇന്ന് രാവിലെ ശക്തമായ കാറ്റിൽ മിഠായിത്തെരുവിലെ തെരുവ് കച്ചവടക്കാരുടെ ഇടയിലേക്ക് മരം ഒടിഞ്ഞു വീണു. രാവിലെ പത്തോടെയായിരുന്നു അപകടം. ആർക്കും പരുക്കില്ല.മാനാഞ്ചിറയ്ക്ക് സമീപം കോംട്രസ്റ്റിന്റെ മതിൽ നിർത്തിയിട്ട കാറിനു മുകളിലേക്ക് ഇടിഞ്ഞു വീണു. ചിന്താവളപ്പ് ജംക്ഷനില്‍ നിർത്തിയിട്ട ഓട്ടോയ്ക്ക് മുകളിലേക്കും മരം വീണ് അപകടം ഉണ്ടായി. വാഹനത്തില്‍ ഉണ്ടായ യാത്രക്കാരും ഡ്രൈവറും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മലയോര മേഖലയില്‍ പലയിടത്തും കൃഷി നാശം സംഭവിച്ചു. മുക്കം കാരശ്ശേരിയിലും മരം വീണ് ഗതാഗതം തടസപ്പെട്ടു.
