നിലവിളക്ക് വിവാദത്തില്‍ പേരാമ്പ്ര എംഎൽഎ ഫാത്തിമ തഹ്ലിയയെ തിരുത്തി സമസ്ത. അനിസ്ലാമികമായ ആചാരങ്ങൾ വര്‍ജിക്കണമെന്നും ഇസ്ലാം വിരുദ്ധ വിശ്വാസങ്ങള്‍ മതത്തിന് പുറത്തേക്കുള്ള വഴിയാണെന്നും സമസ്ത വ്യക്തമാക്കി. എന്നാൽ പ്രബല സുന്നി സംഘടനയുടെ വിമർശനത്തിൽ മുസ്ലിം ലീഗ് നേതൃത്വമോ ഫാത്തിമ തഹ്ലിയയോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പേരാമ്പ്രയിലെ ഒരു റസ്റ്റോറന്‍റ് ഉദ്ഘാടനമാണ് വിവാദങ്ങളുടെ തുടക്കം. എംഎൽഎ ഫാത്തിമ തഹ്ലിയ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. കഴിഞ്ഞ ദിവസം ചേർന്ന സമസ്ത മുശാവറ യോഗത്തിലും വിഷയം ചർച്ചയ്ക്ക് വന്നു; പിന്നാലെ പരസ്യപ്രസ്താവന. അനിസ്ലാമികമായ ആചാരങ്ങൾ വർജിക്കണം. നിലവിളക്ക് കൊളുത്തൽ ഒരു പ്രത്യേക മതത്തിന്‍റെ ചടങ്ങാണ്. അത്തരം വിശ്വാസങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ഒരു മുസ്ലിം പ്രവർത്തിച്ചാൽ അത് മതത്തിൽ നിന്ന് പുറത്തേക്കുള്ള വഴിയാണ്. ആ വിശ്വാസം ഉൾക്കൊള്ളാതെ സാദൃശ്യം പുലർത്തുന്ന രീതിയിൽ ചെയ്താൽ അത് നിഷിദ്ധവും കുറ്റകരവുമാകും എന്നുമാണ് സമസ്തയുടെ പ്രസ്താവന. മറ്റ് വിളക്കുകൾ പോലെ വെളിച്ചം മാത്രം ഉദ്ദേശിച്ചാണ് നിലവിളക്ക് കൊളുത്തുന്നതെങ്കിൽ അത് അനുവദനീയമാണെന്നും പ്രസ്താവനയിൽ പറയുന്നു. ഇത്തരം കാര്യങ്ങൾ ലാഘവത്തോടെ കാണരുതെന്ന മുന്നറിയിപ്പും സമസ്തയുടെ പ്രസ്താവനയിലുണ്ട്. നിലവിളക്ക് വിവാദത്തിൽ മുജാഹിദ് സംഘടനയായ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷനും ഫാത്തിമ തഹ്ലിയക്കെതിരെ വിമർശനമുന്നയിക്കുന്നുണ്ട്.
സമസ്തയുടെ തിരുത്തിൽ ഫാത്തിമ തഹ്ലിയ എംഎൽഎയോ മുസ്ലിം ലീഗ് നേതൃത്വമോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നേരത്തെ നടൻ മമ്മൂട്ടി പങ്കെടുത്ത പരിപാടിയിൽ മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിലവിളക്ക് കൊളുത്താൻ വിസമ്മതിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. എന്നാൽ ഒരു സ്വകാര്യ ചടങ്ങിൽ നിലവിളക്ക് കൊളുത്തിയതിനെതിരായ വിമർശനങ്ങളിൽ ശക്തമായ എതിർപ്പും സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്.
