കണ്ണൂർ പിലാത്തറയിലെ കാർ കവർച്ച അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. പയ്യന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം. കേസിൽ കാറിൽ സഞ്ചരിച്ച മഹാരാഷ്ട്ര കുടുംബത്തെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു.
പിലാത്തറയിലെ കാർ കവർച്ച കേസ് ഇനി 15 അംഗ പ്രത്യേക അന്വേഷണസംഘമാണ് അന്വേഷിക്കുക. കേസിൽ വാഹനം കടന്നുപോയ സ്ഥലങ്ങളിലെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.വാഹനത്തിൽ സഞ്ചരിച്ചിരുന്ന കുമാർ ജലന്തർ നിഗത്തിനെയും ഭാര്യയെയും ഡ്രൈവർ സച്ചിനെയും റൂറൽ എസ്പിയുടെ നേതൃത്വത്തിൽ വീണ്ടും ചോദ്യം ചെയ്‌തു.
55 ലക്ഷം രൂപ നഷ്ടമായെന്നാണ് കാർ ഉടമ അശോക് യശ്വന്ത് പറയുന്നത്. എന്നാൽ 25 ഗ്രാം സ്വർണം മാത്രമാണ് നഷ്ടമായതെന്നാണ് കുമാർ ജലന്തർ നിഗം നൽകിയ മൊഴി. ഈ മൊഴി പൊലീസ് പൂർണമായി വിശ്വാസത്തിലെടുത്തിട്ടില്ല. യാത്രക്കാർ സ്വർണ ഇടപാടുകാരായതിനാൽ കാറിൽ കൂടുതൽ സ്വർണം ഉണ്ടായിരുന്നോ എന്നും സ്വർണക്കവർച്ചാ സംഘമാണോ എന്നും പൊലീസ് പരിശോധിക്കുകയാണ്. കണ്ണൂരും മലപ്പുറവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണം പൊട്ടിക്കൽ സംഘങ്ങളിലേക്ക് അന്വേഷണം നീങ്ങുന്നതായാണ് സൂചന.
