തൃശൂർ വെടിമരുന്ന് ദുരന്തത്തിന് കാരണം കനത്ത ചൂട് അല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ (പെസോ) വിലയിരുത്തൽ. ചൂടുമൂലം സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കാൻ സാധ്യത കുറവാണ് എന്നാണ് പെസോയുടെ വിലയിരുത്തൽ. അപകടത്തിലേക്ക് നയിച്ചത് എന്തെന്ന് കണ്ടെത്താൻ 5 ടീമായി തിരിഞ്ഞ് അന്വേഷണം നടത്താനാണ് തീരുമാനം. സ്ഥലത്ത് ഇന്നും തെരച്ചിൽ തുടരും.
വെടിപ്പുര പ്രവർത്തിച്ചിരുന്നത് സുരക്ഷാ മാനദണ്ഡങ്ങളോടെയാണെന്നും ചൂടായിരിക്കാം സ്ഫോടനത്തിന് കാരണമെന്നും ആയിരുന്നു പ്രാഥമിക വിലയിരുത്തൽ. എന്നാൽ സ്ഥലത്ത് പരിശോധന നടത്തിയ പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ്റെ (പെസോ) വിലയിരുത്തലിൽ അപകടകാരണം ചൂടല്ല. ഷോട്ട് സർക്യൂട്ട് ഉണ്ടായിട്ടുണ്ടോ എന്ന് അറിയാനുള്ള ഇലക്‌ട്രിക്കൽ ഇൻസ്പക്‌ട്രേറ്റ് പരിശോധന ഇന്ന് പൂർത്തിയായി. അപകടകാരണം എന്താണ് എന്നതിൽ ഇലക്‌ട്രിക്കൽ ഇൻസ്പെക്‌ടറേറ്റ് റിപ്പോർട്ട് നിർണായകമാകും. ലൈസൻസ് ഉണ്ടെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചിരുന്നോ, പരിചയസമ്പന്നരായ തൊഴിലാളികൾ മാത്രമാണോ ജോലി ചെയ്തിരുന്നത് തുടങ്ങിയവ അടക്കമുള്ള കാര്യങ്ങളും പരിശോധിച്ചുവരികയാണ്. ഇതിനായി മജിസ്‌ട്രേറ്റ് തല അന്വേഷണം നടക്കും.
സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമേ പൊലീസ് അന്വേഷണവും നടക്കും. ഇങ്ങനെ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ച് ടീമിനെയാണ് നിലവിൽ നിയോഗിച്ചിട്ടുള്ളത്. ഫോറെൻസിക് സംഘം നൽകുന്ന വിവരങ്ങളും നിർണായകമാകും. സ്ഥലത്ത് ശരീര ഭാഗങ്ങൾ തേടിയുള്ള പ്രാഥമിക പരിശോധന പൂർത്തിയായി. സമീപത്തെ കുളത്തിൽ നടത്തിയ പരിശോധനയും നെഗറ്റീവാണ്.
അതേസമയം, ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ പാറമേക്കാവ് ദേവസ്വത്തിൻറെ വെടിക്കെട്ട് നിർമാണത്തിന് സ്റ്റോപ് മെമ്മോ നൽകി. പാലക്കാട് ജില്ലാ കലക്റ്ററുടെ നിർദേശം പ്രകാരം ചിറ്റൂർ തഹസിൽദാർ ആർ. രാമചന്ദ്രനാണ് സ്റ്റോപ് മെമ്മോ നൽകിയത്. നിർമാണശാലയിൽ നടത്തിയ പരിശോധനയിൽ അളവിൽ കൂടുതൽ വെടിമരുന്ന് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ ലൈസൻസിക്കെതിരേ കേസെടുക്കാനും നിർദേശമുണ്ട്. എന്നാൽ അനുമതിയുള്ള അളവ് വെടിമരുന്ന് മാത്രമാണ് ഉപയോഗിച്ചതെന്നും നിയമപരമായി സ്റ്റോപ്പ് മേമോ നിലനിൽക്കില്ലെന്നുമാണ് പാറമേക്കാവിന്റെ വിശദീകരണം.
