കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. മാഹി, ലക്ഷദ്വീപ് മുഴുവനായും, അറബിക്കടലിന്റെയും ബംഗാൾ ഉൾക്കടലിന്റെയും ഭൂരിഭാഗം മേഖലകളിലും കാലവർഷം വ്യാപിച്ചു. ജൂൺ 1-നാണ് കേരളത്തിൽ കാലവർഷം ആരംഭിക്കാറുള്ളത്. എന്നാൽ ഇത്തവണ സാധാരണയെക്കാൾ 3 ദിവസം വൈകി ജൂൺ 4നാണ് കാലവർഷം എത്തിയത്. കാലവർഷമെത്തിയതോടെ കേരളത്തിൽ മഴ ശക്തമായി. ഇന്ന് തൃശ്ശൂർ, എണറാകുളം, ഇടുക്കി കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലേർട്ടും മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ്. മറ്റന്നാൾ തിരുവനന്തപുരവും കൊല്ലവും ആലപ്പുഴയും ഒഴിച്ച് 11 ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.
ജൂൺ ഏഴ് വരെ കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
