സംസ്ഥാനത്തിന് ഗുരുതര സാമ്പത്തിക പ്രതിസന്ധി എന്ന മുന്നറിയിപ്പുമായ ധവളപത്രം പുറത്തിറക്കി സർക്കാർ. സഭയുടെ മേശപ്പുറത്ത് വെച്ച 195 പേജുള്ള വൈറ്റ് പേപ്പറിൽ സംസ്ഥാനത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയാണ്. സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളം, പെൻഷൻ, പലിശ തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി ചെലവാകുന്നതായും മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ധവളപത്രത്തിൽ പറയുന്നു.
വരവ് ചിലവ് പരിഹാരം എന്നിവയെല്ലാം ഉൾക്കൊള്ളുന്നതാണ് ധവളപത്രം.2026 മാർച്ച് 31ലെ കണക്ക് പ്രകാരം പുതിയ സർക്കാറിന്മേൽ വലിയ തുക കുടിശ്ശിക ഉണ്ട്. ജീവനക്കാരുടെ ഡിഎ ഇനത്തിൽ 21670 കോടിയും പെൻഷൻകാരുടെ ഡിആർ ഇനത്തിൽ 16387 കോടിയും ബാധ്യതയാണ്. കരാറുകാരുടെ ബില്ലുകൾ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി സപ്ലൈകോ തുടങ്ങിയ ഉൾപ്പെടെ ആകെ 48733 കോടി രൂപയുടെ ബാധ്യത വേറെയുമുണ്ട് സർക്കാറിന്. ദൈനംദിന ഇടപാടുകൾ നടത്തുന്നത് റിസർവ് ബാങ്കിംഗ് വൈസ് ആൻഡ് മീൻസ് അഡ്വാൻസുകളിലൂടെയും ഓവർ ഡ്രാഫ്റ്റുകളിലൂടെയുമാണ്.24-25 വർഷത്തിൽ 10 മാസവും ട്രഷറി ബാലൻസ് നെഗറ്റീവ് ആയിരുന്നു, ഇങ്ങനെ പോകുന്നു സാമ്പത്തിക ഞെരുക്കത്തിന്റെ കണക്കുകൾ.
പല സംസ്ഥാനങ്ങളും ആകെ വരുമാനത്തിന്റെ 50 ശതമാനത്തോളം അടിസ്ഥാന വികസനത്തിന് ഉപയോഗിക്കുമ്പോൾ കേരളം 23% മാത്രമെന്ന് പറയുന്നു ധവളപത്രം. അടിസ്ഥാന വികസനം ഏറ്റവുമധികം വേണ്ട പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വിഭാഗങ്ങൾക്ക് ഫണ്ട് കഴിഞ്ഞ എട്ടു വർഷമായി വെട്ടിക്കുറച്ചു. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സഞ്ചിത നഷ്ടം 2024 2025 ല് 78851 കോടിയായി ഉയർന്നു. നഷ്ടത്തിൽ 80 ശതമാനവും ഉണ്ടാക്കുന്നത് കെഎസ്ആർടിസി കെഎസ്ഇബി വാട്ടർ അതോറിറ്റി എന്നിവയാണ്. കിഫ്ബിയുടെ ബാധ്യത 21000 കോടി രൂപയാണ്. കിഫ്ബി എറ്റെടുത്ത പണിപൂർത്തിയാക്കണമെങ്കിൽ ഇനിയും 30000 കോടി രൂപ വേണം. എവിടെ നിന്ന് കണ്ടെത്തും എന്നതിൽ ഇപ്പോഴും ധാരണയില്ല. 2026 മാർച്ച് 31ന് ഖജനാവിന് ബാക്കിയുള്ളത് 6322 കോടി രൂപയാണ്. ഏപ്രിൽ അത് 5263 കോടിയും മെയ് ആയപ്പോഴേക്കും 2021 കോടി രൂപയുമായി. 86000 കോടി രൂപ നികുതി വരവിൽ കുടിശ്ശിക പലയിടത്തുമുണ്ട്. കേന്ദ്രവിഹിതവും സഹായവും കാര്യമായി ഉണ്ടാകുന്നില്ല.നിലവിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ മാർഗ്ഗങ്ങളും വൈറ്റ് പേപ്പറിൽ നിർദ്ദേശിക്കുന്നു.ദീർഘകാല പരിഹാരമായി സ്വകാര്യ നിക്ഷേപം, വ്യവസായ വികസനം, തൊഴിലവസരസൃഷ്ടി, അടിസ്ഥാനസൗകര്യ വികസനം എന്നിവ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് സർക്കാറിന് സമിതി നൽകുന്ന ഉപദേശം.
