രാസലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് ഇന്ന് മുതൽ ഔദ്യോഗികമായി തുടങ്ങി. മുഖ്യമന്ത്രി വി.ഡി.സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്ന് വ്യാപനമെന്ന് മുഖ്യമന്ത്രി പറഞ്ഞു.മയക്കുമരുന്ന് വ്യാപനം ഏറ്റവും കൂടുതലായി ഉള്ള സംസ്ഥാനമായി കേരളം മാറുന്നു. നാടിന്‍റെ യുവത്വത്തെ ഇല്ലാതാക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് മയക്കുമരുന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു . കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തിലുണ്ടെന്നും അവരുടെ പിടിയില്‍ നിന്ന് കുട്ടികളെ മോചിപ്പിക്കുക എന്നതാണ് ദൗത്യമെന്നും അതിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.സിനിമാ മേഖലയിലുൾപ്പെടെയുള്ള ലഹരി ഉപയോഗം പരിശോധിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. “കാരവനുകളിൽ പരിശോധന ഉണ്ടാകില്ലെന്ന് ആരും കരുതേണ്ട” എന്ന മുന്നറിയിപ്പും അദേഹം നൽകി.ഓപ്പറേഷന്‍ തൂഫാന്‍ പദ്ധതിയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നടപടിയുണ്ടാകും. സ്റ്റാറ്റസും പദവിയും നോക്കിയല്ല പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഡിജെ പാര്‍ട്ടികളില്‍ ഉള്‍പ്പെടെ മയക്കുമരുന്ന് ഉപയോഗിക്കുന്നത് തടയും. ഡിജെ പാര്‍ട്ടികളെ ജാഗ്രതയോടെ കാണണം. എല്ലാ വകുപ്പുകളും കൂട്ടായി പ്രവര്‍ത്തിക്കണം. പദ്ധതി വിജയിക്കാന്‍ ജനങ്ങളുടെ സഹായം വേണം. ഇതിനായി പൊലീസിന്റെ ആപ്പുകള്‍ തുടങ്ങിയിട്ടുണ്ട്. പരാതികളും അറിയിപ്പുകളും നല്‍കുന്നവരുടെ വിവരങ്ങള്‍ പുറത്തുവരില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഇൻ്റലിജൻസ് ഐജി പുട്ട വിമലദിത്യയാണ് ഓപ്പറേഷൻ തൂഫാൻ്റെ നോഡൽ ഓഫീസർ.
ആധുനിക അന്വേഷണ രീതികളും ദക്ഷിണേന്ത്യയിലെ വിവിധ ആഭ്യന്തര വകുപ്പുകളുമായി സഹകരിച്ചുകൊണ്ടുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
