രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിനാണ് 42 രൂപ വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 3,131 രൂപയായി.ഈ വർഷം ജനുവരിയിൽ 1,698 രൂപയായിരുന്ന വാണിജ്യ സിലിണ്ടറിന് ആറുമാസത്തിനിടെ 1,400 രൂപയിലേറെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് കിലോ ഫ്രീ ട്രേഡ് എൽപിജി സിലിണ്ടറുകളുടെ വിലയിലും 11 രൂപ കൂട്ടി.വാണിജ്യ സിലിണ്ടറുകളെ ആശ്രയിക്കുന്ന ഹോട്ടലുകൾക്കും കാന്റീനുകൾക്കുമാണ് വിലവർധനവ് ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത്. പാചകവാതക വില തുടർച്ചയായി ഉയരുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലയെയും ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ ഭക്ഷണത്തിന് വില കൂട്ടാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് ഹോട്ടൽ മേഖലയിലെ പ്രതികരണം.പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി വിതരണത്തിലെ നിയന്ത്രണം ഹോട്ടൽ മേഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും വാണിജ്യ സിലിണ്ടറിന് വില വർധിപ്പിക്കുന്നത്. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ നിലവിൽ മാറ്റമൊന്നുമില്ല.
