മട്ടന്നൂർ ഷുഹൈബ് വധക്കേസിൽ പ്രതിഭാഗത്തിന് തിരിച്ചടി. വിചാരണക്കോടതി മാറണമെന്ന് പ്രതിഭാഗം സർമർപ്പിച്ച ഹർജി കോടതി തള്ളി. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിൽ അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ നടക്കുന്ന വിചാരണ മാറ്റണമെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ ആവശ്യം. വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള നീക്കമാണിതെന്ന് നിരീക്ഷിച്ച കോടതി, ഹർജി തള്ളുകയായിരുന്നു.
ഹർജി പരിഗണിച്ച സെഷൻസ് കോടതി വിചാരണ താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. ഹർജി നൽകിയ പ്രതിഭാഗം അഭിഭാഷകർ സാക്ഷിവിസ്താരത്തിന് തയ്യാറായിരുന്നില്ല. തുടർന്ന് വിചാരണ നടക്കുന്ന അഡീഷണൽ സെഷൻസ് കോടതി 17 പ്രതികളുടെയും ജാമ്യം റദ്ദാക്കിയിരുന്നു. എന്നാൽ ഹൈക്കോടതി ഈ വിധി സ്റ്റേ ചെയ്ത് പ്രതികൾക്ക് ജാമ്യം നൽകി.
ഒന്നാം സാക്ഷിയുടെ വിസ്താരം മാത്രമാണ് കേസിന്റെ വിചാരണയിൽ ഇത് വരെ നടന്നത്. 2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മട്ടന്നൂർ എടയന്നൂരിലെ എസ്പി ഷുഹൈബ് കൊല്ലപ്പെട്ടത്. സിപിഐഎം പ്രവർത്തകരാണ് കേസിലെ പ്രതികൾ.
