പിണറായി വിജയനെതിരായ ഇ.ഡി നടപടിയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.പിണറായി വിജയന്റെ വീട്ടിലെത്തിയ ഇ.ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ സിപിഎം പ്രതിരോധത്തിലായ സാഹചര്യത്തിലാണ് മുന്നണി പ്രതിഷേധം ശക്തമാക്കുന്നത്.
ഇ.ഡിയെ രാഷ്ട്രീയ ആയുധമാക്കി വേട്ടയാടുന്നുവെന്ന ഇരവാദം ആവർത്തിക്കുന്ന സിപിഎം, രാഷ്രീയ പ്രതിരോധമാണ് ഏക പോംവഴിയെന്ന നിലപാടിലാണ്. അതുകൊണ്ട് തന്നെ മുന്നണിയിലെ എല്ലാ പാർട്ടികളെയും രംഗത്തിറക്കി സമാധാനപരമായ പ്രതിഷേധ പരിപാടികളാണ് നിലവിൽ ആലോചിക്കുന്നത്. ഇന്ന് വൈകിട്ട് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് പാളയം രക്ത സാക്ഷി മണ്ഡപത്തിൽ നിന്നും സെക്രട്ടറിയേറ്റ് വരെയാണ് പ്രകടനം നടത്തുക. സിപിഎം സിപിഐ സംസ്ഥാന സെക്രട്ടറിമാരടക്കം മുതിർന്ന നേതാക്കൾ പ്രകടനത്തിൽ പങ്കെടുക്കും. ഇ.ഡി തുടർനടപടികൾക്ക് കോപ്പ് കൂട്ടുന്നതിനിടെയാണ് പ്രതിഷേധം കടുപ്പിക്കാനുള്ള നേതാക്കളുടെ തീരുമാനം. അതേസമയം ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ ബംഗാൾ മോഡൽ ആക്രമണം സിപിഎമ്മിനെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ആക്രമണം കരുതിക്കൂട്ടിയല്ലെന്നും പ്രവർത്തകരുടെ വികാരമാണ് പ്രതിഫലിച്ചത് എന്നുമാണ് സിപി എം ആവർത്തിക്കുന്നത്. എന്നാൽ സംഭവത്തിന് നേതൃത്വം കൊടുത്ത നേതാക്കൾക്കെതിരെ കേസെടുത്തിട്ടില്ലെന്നും പ്രാദേശിക പ്രവർത്തകരെ മാത്രമാണ് അറസ്റ്റ് ചെയ്തതതെന്നും ആരോപണമുണ്ട്.
