നാൻ ആണയിട്ടാൽ അതു നടന്തുവിട്ടാൽ…
ഇതുപോലെ ഒരു നാട്ടിലെ രാഷ്ട്രീയചരിത്രം കീഴ്മേൽ മാറ്റിമറിച്ച മറ്റൊരു സിനിമാപ്പാട്ടുണ്ടാകില്ല.
1965ലാണ് തമിഴ് സിനിമ ‘എങ്ക വീട്ടുപിള്ളെ’ ഇറങ്ങുന്നത്. അന്ന് ഈ പാട്ട് പാടി നായകൻ എംജിആർ ചാട്ടവാർ വീശിയപ്പോൾ തമിഴ്നാട് വിശ്വസിച്ചത് തങ്ങളുടെ രക്ഷകൻ അവതരിച്ചു എന്നായിരുന്നു. അന്ന് കൈയടിച്ച തമിഴന്റെ ആവേശം വോട്ടായി മാറിയ ചരിത്രം തമിഴക രാഷ്ട്രീയത്തിന് ഇന്നും ഒരു അത്ഭുത പാഠപുസ്തകമാണ്.
അതേ പുസ്തകം മനഃപാഠമാക്കിയ ഒരാളാണ് വിജയ്.
അറുപതാണ്ട് എന്ന വലിയ കൊല്ലക്കാലങ്ങൾക്ക് ശേഷം, 2026ൽ അതേ ചാട്ടവാറും ‘നാൻ ആണയിട്ടാൽ’ എന്ന അതേ കാപ്ഷനുമായി ജനനായകൻ സിനിമയുടെ പോസ്റ്റർ കൂടി ഇറക്കിയാണ് വിജയ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടം തുടങ്ങിയത്.
അന്ന് എംജിആർ പാടിയപ്പോൾ ഉണ്ടായ അതേ പ്രകമ്പനം, ഇന്ന് പ്ലാസ്റ്റിക് ചാട്ടവാറുമായി വിജയ് അനുകരിക്കുമ്പോൾ അതിൽ രാഷ്ട്രീയത്തേക്കാൾ കൂടുതൽ നിഴലിക്കുന്നത് മികച്ചൊരു കോസ്പ്ലേ ആണ്. പതിറ്റാണ്ടുകൾക്ക് മുൻപ് കാലഹരണപ്പെട്ട അതേ രക്ഷകൻ ഫോർമുലയിലേക്ക് മടങ്ങുന്ന വിജയ്, വെള്ളിത്തിരയിലെ ചാട്ടവാറടി കൊണ്ട് വോട്ടുപെട്ടി തുറക്കുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ, തമിഴ്നാട് ഇന്നും ആ പഴയ 1960കളിൽ തന്നെയാണെന്നും ദളപതി ഉറച്ച് വിശ്വസിക്കുന്നുണ്ടാകണം.
തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഡിഎൻഎയിലുണ്ട്, എക്കാലവും സിനിമയും രാഷ്ട്രീയവും ഇഴപിരിക്കാനാവാത്തവിധം കെട്ട് പിണഞ്ഞുകിടക്കുന്നത്. ബിഗ് സ്ക്രീനിൽ നിന്ന് ബാലറ്റ് ബോക്സിലേക്കെത്തുമ്പോൾ വിജയ് പയറ്റുന്നതും പഴയ എംജിആർ തന്ത്രമാണ്, അല്ലെങ്കിൽ എംജിആറിന്റെ ആ ഷൂവിലേക്ക് ഇറങ്ങിനിൽക്കുകയാണ് ദളപതി.
ആദ്യത്തേത് രക്ഷകനെന്ന മിശിഹാ പ്രതിച്ഛായ തന്നെ.
പാവങ്ങളുടേയും സത്രീകളുടേയും രക്ഷകനെന്ന പ്രതിഛായ സിനിമകളിലൂടെ ബോധപൂർവം സൃഷ്ടിച്ചെടുത്തയാളാണ് എംജിആർ. അതുപോലെ സമാനമായ ഒരു സോഷ്യൽ ജസ്റ്റിസ് ഹീറോ കുപ്പായം സമീപകാല സിനിമകളിൽ തുന്നിയിട്ട ശേഷമാണ് വിജയ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. മെഴ്സലും സർക്കാറും ബിഗിലും ഒക്കെ പഴയ വിജയ് റൊമാൻസോ കുട്ടിക്കളികളോ ഇല്ലാതെ പടച്ചെടുത്തതും മറ്റൊന്നും കണ്ടിട്ടല്ല. അങ്ങനെ സാധാരണക്കാരുടെ രക്ഷകൻ എന്ന ഇമേജ് വോട്ടാകുമെന്ന കണക്കുകൂട്ടൽ തന്നെയാണ് വിജയിനുള്ളത്.
അണ്ണായിസമാണ് വിജയിയുടെ പ്രത്യയശാസ്ത്രം.
എംജിആർ ഡിഎംകെയിൽ നിന്ന് പിരിഞ്ഞ് എഐഎഡിഎംകെ സ്ഥാപിച്ചപ്പോൾ ദ്രാവിഡ രാഷ്ട്രീയവും വ്യക്തിപ്രഭാവവും ചേർത്ത് നിർത്തുകയായിരുന്നു. അതുപോലെ വിജയുടെ സമ്മേളനങ്ങളെല്ലാം കാണുന്നത് പെരിയാറിന്റെയും അംബേദ്കറിന്റെയും കാമരാജിന്റെയും ഒക്കെ ചിത്രങ്ങളാണ്. ദ്രാവിഡ രാഷ്ട്രീയവും തമിഴ് ദേശീയതയും ഇട്ട് കലർത്തി ഒരു പുതിയ പരീക്ഷണം നടത്തുകയാണ് വിജയ്. പക്ഷെ ആദ്യം ചോദിച്ചതുപോലെ പഴയ 1960കളിലെ തമിഴ്നാടാണോ ഇപ്പോഴും എന്നത് മാത്രമാണ് ചോദ്യം.
എംജിആറിനെ അനുകരിക്കുന്ന വിജയിന് മുന്നിലുണ്ട് അതുകൊണ്ടുതന്നെ പല കടമ്പകളും. ഡിഎംകെ എന്ന കേഡർ പാർട്ടിയിൽ വർഷങ്ങളോളം പ്രവർത്തിച്ച പരിചയം കൈമുതലാക്കിയ ശേഷമാണ് എംജിആർ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം എന്ന സ്വന്തം പാർട്ടി തുടങ്ങുന്നത്. എന്നാൽ അതുപോലെ തന്റെ ഫാൻസ് അസോസിയേഷനെ വോട്ട് ചെയ്യുന്ന ഒരു കേഡർ സംഘമാക്കി മാറ്റുക എന്നത് വിജയിന് എത്രത്തോളം എളുപ്പമാകും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
എംജിആറിന് ചുറ്റും പരിചയസമ്പന്നരുടെ, രണ്ടാം നിര നേതാക്കന്മാരുടെ ഒരു കൂട്ടമുണ്ടായിരുന്നു. പക്ഷെ ടിവികെയിൽ വിജയിനുശേഷം അങ്ങനെ രണ്ടാം നിര പേരുകളില്ല എന്നത് എടുത്തുപറയേണ്ടതാണ്.
വെറും സിനിമ ഡയലോഗ് കണ്ട് രാഷ്ട്രീയത്തിൽ കയറിപ്പറ്റാനായേക്കും.
പക്ഷേ നിലനിൽക്കാനാവില്ല. ജനങ്ങളുമായി നേരിട്ട് ഇടപഴകുന്നതിൽ എപ്പോഴും മുന്നിലായിരുന്നു എംജിആർ. പക്ഷെ വിജയ് പലപ്പോഴും ഉൾവലിഞ്ഞ സ്വഭാവം കാണിക്കുന്നതും പ്രധാന വിഷയങ്ങളിൽ ശക്തമായ നിലപാട് എടുക്കാത്തതും വിമർശനങ്ങളുയർത്തിയതാണ്.
തമിഴ് രാഷ്ട്രീയത്തിന്റെ ഗോൾഡൻ സ്റ്റാൻഡേർഡ് ആണ് എന്നും എംജിആർ. മക്കൾ തിലകം എന്നുവിളിക്കുന്ന ആരാധകർ ഭക്തികലർന്ന സ്നേഹമാണ് നേതാവിനോട് എല്ലായ്പ്പോഴും പ്രകടിപ്പിച്ചത്. എംജിആറിനെ ദൈവതുല്യമായ സ്ഥാനത്ത് വെച്ച് ആരാധിച്ച രീതി തന്നെ അണികളെ പാർട്ടിയുമായി ആഴത്തിൽ ചേർത്തുനിർത്തി. അതുപോലെ ജനങ്ങളെ ചേർത്തുനിർത്തുമോ തമിഴ്നാട്ടിലെ ഏറ്റവും വലിയ ശൃംഖലകളിലൊന്നായ ദളപതി വിജയിന്റെ ഫാൻസ് അസോസിയേഷനുകൾ എന്നതും ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ. എംജിആറിന് പകരം വിജയകാന്തിനെപ്പോലെ വോട്ട് വിഭജിക്കുകയാണ് വിജയ് ചെയ്യുക എന്ന് പറയുന്നവരിൽ എംജിആറിന്റെ ജീവചരിത്രകാരനായ ആർ കണ്ണനടക്കമുള്ളവരുണ്ട്.
എംജിആറും വിജയും തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസം മറ്റൊന്ന് കൂടിയുണ്ട്. ഒരു ‘അരവിന്ദ് കേജരിവാൾ ശൈലി’ അഴിമതി വിരുദ്ധ പോരാളിയായിരുന്നില്ല എംജിആർ. മറിച്ച് ജനങ്ങളെ രക്ഷിക്കുന്ന അച്ഛനെയോ അമ്മയെയോ പോലെ ഒരാളായാണ് സ്വയം എംജിആർ അടയാളപ്പെടുത്തിയത്. വിജയ് ആണെങ്കിലോ മാറ്റത്തിന് വേണ്ടി ജനങ്ങളെ നയിക്കുന്ന ഒരു വിപ്ലവകാരിയുടെ പ്രതിഛായയാണ് സ്വയം സ്വീകരിക്കുന്നത്.
ചുരുക്കത്തിൽ എംജിആറെന്ന ഇതിഹാസത്തിന്റെ നിഴൽ പറ്റാൻ വിജയ് വിജയം ശ്രമിക്കുന്നുണ്ടെങ്കിലും തമിഴ് വോട്ടർമാർ വെള്ളിത്തിരയിലെ ഹീറോയെയല്ല, തങ്ങളുടെ ജീവിതസാഹചര്യം മാറ്റാൻ പറ്റുന്ന ഭരണാധികാരിയെയാണ് രണ്ടായിരത്തിയിരുപത്തിയാറിൽ തിരയുന്നത് എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെ ഈ നിയമസഭാ തെരഞ്ഞെടുപ്പ് തെളിയിക്കും വിജയിയുടെ എംജിആർ തന്ത്രം ഫലിച്ചോ എന്ന്.
By
അപർണ കുറുപ്പ്
സീനിയർ കോർഡിനേറ്റിങ് എഡിറ്റർ
ബിഗ് ടിവി
