നാളെ വെടിനിർത്തൽ അവസാനിക്കുന്നതിന് മുൻപ് ഇറാൻ-അമേരിക്ക ചർച്ച നടക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം. അമേരിക്കൻ പ്രതിനിധി സംഘം ഇന്ന് പുറപ്പെടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും സ്ഥിരീകരണമില്ല. ഇങ്ങനെയൊരു ചർച്ചയെക്കുറിച്ച് അറിയില്ലെന്നും പങ്കെടുക്കില്ലെന്നുമാണ് ഇറാൻ ആവർത്തിക്കുന്നത്. ഇറാന്റെ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തതോടെയാണ് സമാധാന നീക്കങ്ങൾ അട്ടിമറിക്കപ്പെട്ടത്.
അമേരിക്കൻ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്യുന്നത് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് ഇന്ന് ഇസ്ലാമാബാദിലേക്കു തിരിക്കും എന്നാണ്. എന്നാൽ ഔദ്യോഗികമായി ഇക്കാര്യം ആരും സ്ഥിരീകരിക്കുന്നില്ല. നാളെയാണ് വെടിനിർത്തൽ അവസാനിക്കുന്നത്. അതിനു മുമ്പ് ഇറാൻ കരാറിൽ ഒപ്പിടണമെന്നാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയിരിക്കുന്ന അന്ത്യശാസനം. എന്നാൽ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്നാണ് ഇറാന്റെ നിലപാട്. കരാറിൽ ഒപ്പിട്ടാലല്ലാതെ ഉപരോധം പിൻവലിക്കില്ല എന്ന് ട്രംപും പ്രഖ്യാപിച്ചു. ഇരുവശവും കൂട്ടിമുട്ടാതെ മധ്യസ്ഥ ഇടപെടലുകൾ തുടരുമ്പോഴും ചർച്ച നടക്കും എന്ന പ്രതീക്ഷയിലാണ് അമേരിക്ക.
ഉപരോധത്തിനിടയിലും സിലി സിറ്റി എന്ന ഇറാന്റെ എണ്ണ ടാങ്കർ തുറമുഖത്ത് പ്രവേശിച്ചത് അമേരിക്കയ്ക്ക് നാണക്കേടായി. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സിന്റെ അകമ്പടിയോടെയാണ് ടാങ്കർ തുറമുഖത്ത് നങ്കൂരമിട്ടത്. കടുംപിടിത്തം തുടരുകയാണെങ്കിലും ഇറാനെ ചർച്ചയ്ക്ക് എത്തിക്കാൻ കഴിയും എന്ന പ്രതീക്ഷ പാകിസ്താൻ കൈവിട്ടിട്ടില്ല. നാളെ വെടിനിർത്തൽ അവസാനിക്കുമ്പോൾ കരാർ ഒപ്പിട്ടില്ലെങ്കിൽ യുദ്ധം പുനരാരംഭിക്കും എന്നാണ് ട്രംപ് മുഴക്കുന്ന ഭീഷണി. ഇറാന്റെ അടിസ്ഥാന സൌകര്യങ്ങളെല്ലാം തകർത്തുകളയും എന്നാണ് പ്രഖ്യാപനം.
വീണ്ടും യുദ്ധസാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകില്ല എന്ന ആത്മവിശ്വാസത്തിലാണ് പാകിസ്താനും ഈജിപ്റ്റും തുർക്കിയും. ലബനൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് അമേരിക്കയിലും ഒരുക്കം പൂർത്തിയായി. വ്യാഴാഴ്ചയാണ് ലബനനും ഇസ്രായേലും വാഷിങ്ടണിൽ കൂടിക്കാണുന്നത്. വെടി നിർത്തലിനിടയിലും ഇസ്രായേൽ തെക്കൻ ലബനനിൽ ആക്രമണം തുടരുകയാണ്. ജനവാസകേന്ദ്രത്തിൽ ഇന്ന് നടത്തിയ ബോംബ് ആക്രമണത്തിൽ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്.
