തിരുവനന്തപുരം നെട്ടയത്ത് ഉണ്ടായ സംഘർഷത്തിൽ ആറ് ബിജെപി പ്രവർത്തകരെ ക്ഷേത്രത്തിനുള്ളിൽ കയറി പൊലീസ് കസ്റ്റഡിയിൽ എടുത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഹിന്ദു സംഘടനകൾ മ്യൂസിയം പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മുൻ ഡിജിപി ടിപി സെൻകുമാറും പ്രതിഷേധത്തിൽ പങ്കെടുത്തു.
ക്ഷേത്രത്തിൽ അതിക്രമിച്ച് കയറി അറസ്റ്റ് നടത്തിയെന്നാണ് ബിജെപിയും ഹിന്ദു സംഘടനകളും ആരോപിക്കുന്നത്. പൊലീസിനെതിരെ കടുത്ത വിമർശനവുമായി ടിപി സെൻകുമാർ രംഗത്തെത്തി.ക്ഷേത്രത്തിലെ വാതിൽ മാത്രമല്ല ചവിട്ടി പൊളിക്കാൻ കഴിയുന്നതെന്നും മറ്റ് പല വാതിലുകളും ചവിട്ടി തുറക്കാൻ കഴിയുമെന്നും പോലീസ് സ്റ്റേഷൻ ആക്രമിക്കുന്ന തരത്തിൽ കാര്യങ്ങൾ കൊണ്ടെത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തിന് പിന്നാലെ പുറത്തുവന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. അതേസമയം, ബന്ധുക്കളായ സുനിലും ബിനുവും തമ്മിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ഒരു പെൺകുട്ടിയെ ഇവരിലൊരൾ അസഭ്യം പറഞ്ഞതിന് വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.ഇതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളാണ് മൂന്ന് ദിവസമായി തുടരുന്ന സിപിഎം ബിജെപി സംഘർഷങ്ങൾക്ക് കാരണം.സംഭവദിവസം പൊലീസിന് നേരെ കല്ലേറുണ്ടാവുകയും, ചില പൊലീസുകാർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനിടെ കസ്റ്റഡിയിലെടുത്ത ബിജെപി പ്രവർത്തകരെ പൊലീസ് മർദിച്ചെന്നാരോപിച്ച് ജനറൽ ആശുപത്രിയിലും എആർ ക്യാമ്പിലും ബിജെപി പ്രതിഷേധം നടത്തി
നെട്ടയം സംഘർഷം:പോലീസ് സ്റ്റേഷനിലേക്ക് ഹിന്ദുസംഘടനകളുടെ മാർച്ച്
