ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു. 2025ലെ സ്വർണപ്പാളി കൈമാറ്റത്തിലാണ് പുതിയ അന്വേഷണം. മറ്റ് രണ്ടു കേസുകളിലെയും കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായാണ് എസ്ഐടിയുടെ നീക്കം
2025 സെപ്റ്റംബറിൽ ദ്വാരപാലക സ്വർണപ്പാളികൾ സ്വർണം പൂശാനായി കൊണ്ടുപോയിരുന്നു. കോടതിയുടെ അനുമതി ഇല്ലാതെയാണ് പാളികൾ കൊണ്ടുപോയത്. ശബരിമല സ്വർണക്കൊള്ള പുറത്തുവരുന്നത് തന്നെ ഈ വിഷയത്തിന് പിന്നാലെയാണ്. പക്ഷേ, അന്വേഷണസംഘം ഇതാദ്യമായാണ് ഇക്കാര്യം അന്വേഷണപരിധിയിൽ ഉൾപ്പെടുത്തുന്നത്. എ പത്മകുമാറിന്റെ കാലത്ത് ദ്വാരപാളികൾ കൊണ്ടുപോയതും കട്ടിളപ്പാളി കേസുമായിരുന്നു ഇതുവരെ അന്വേഷിച്ചിരുന്നത്. രണ്ട് കേസുകളിലും കരട് കുറ്റപത്രംവും തയ്യാറായി. പൂർണ കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പാണ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തിരിക്കുന്നത്.
നേരത്തെ രണ്ട് കേസുകളിലും പി എസ് പ്രശാന്തിനെ ചോദ്യം ചെയ്തിരുന്നു. രണ്ട് സംഭവങ്ങളും തന്റെ കാലത്തായിരുന്നില്ല എന്നായിരുന്നു പ്രശാന്തിന്റെ വിശദീകരണം. അതിനാൽ പ്രശാന്തിനെ കേസിൽ പ്രതിയാക്കാനും കഴിഞ്ഞിരുന്നില്ല. പുതിയ കേസ് പ്രശാന്തിന്റെ കാലത്തായതിനാൽ പഴയ പ്രതിരോധം നിലനിൽക്കില്ല. ദേവസ്വം ബോർഡ് അംഗമായിരുന്ന അജികുമാറിനെയും ഇന്നലെ ചോദ്യം ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും ഇരുവരോടും വീണ്ടും ചോദിച്ചറിഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ദുരൂഹ ഇടപാടുകൾ മനസിലാക്കിയിട്ടും വീണ്ടും സ്വർണപ്പാളികൾ കൊടുത്തയച്ചതിൽ ദുരൂഹതയുണ്ട് എന്നാണ് എസ് ഐ ടിയുടെ കണക്കുകൂട്ടൽ.
