തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. എട്ട് പേർ മരിച്ചു. സ്ഫോടനത്തിൽ നാൽപതോളം തൊഴിലാളികൾക്ക് പൊള്ളലേറ്റു. പരുക്കേറ്റവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആറുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടെയും സ്ഫോടനം ഉണ്ടായെന്ന് ദൃക്സാക്ഷികൾ പറയുന്നു. വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്.
സംഭവത്തിൽ തൃശൂര്‍ മെഡിക്കല്‍ കോളേജിന് പുറമേ തൃശൂര്‍ ജനറല്‍ ആശുപത്രിയിലും ക്രമീകരണമൊരുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. സമീപത്തെ മറ്റ് ആശുപത്രികള്‍ക്കും സജ്ജമായിരിക്കാന്‍ നിര്‍ദേശം നല്‍കി.
എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. മരണമടഞ്ഞവരുടെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.
