കെപിസിസിയിൽ പുതിയ അധ്യക്ഷനെ ചുറ്റിയുള്ള ചര്‍ച്ചകൾ സജീവം.നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് മന്ത്രി ആയതിന് പിന്നാലെയാണ് കെപിസിസിക്ക് പുതിയ അധ്യക്ഷനെ തിരയുന്നത്.ജോസഫ് വാഴക്കൻ, ബെന്നി ബെഹനാൻ,ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് പരിഗണനയിൽ ഉള്ളത്. പാർട്ടിയെയും മുന്നണിയെയും നയിച്ച ആളെന്നുള്ള നിലയിലാണ് ബെന്നി ബെഹനാന്റെ പേര് പരിഗണനയിൽ ഉള്ളത്. കഴിഞ്ഞതവണ സണ്ണി ജോസഫിനൊപ്പം പരിഗണിക്കുകയും ഏറ്റവും ഒടുവിൽ വെട്ടി പോവുകയും ചെയ്ത ആളാണ് ആന്റോ ആന്റണി. എഐസിസിയുടെ തലപ്പത്ത് മാത്രമല്ല കെപിസിസിയുടെയും തലപ്പത്ത് ദളിത് പ്രാതിനിധ്യം വേണമെന്നാണ് കൊടിക്കുന്നിൽ സുരേഷിന്റെ ആവശ്യം. അതേസമയം വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് മന്ത്രിസഭയിലേക്ക് പോലുമില്ല എന്ന നിലപാടെടുത്ത രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ചത് അദ്ദേഹം മുന്നോട്ട് വെച്ച ചില ആവശ്യങ്ങൾ അംഗീകരിച്ചു കൊണ്ടാണ് ,അതിലൊന്ന് തന്റെ ഒപ്പം കാലങ്ങളായി നിൽക്കുന്ന ഇത്തവണ ഏറ്റവും ഒടുവിലായി നിയമസഭയിലേക്ക് സീറ്റ് നിഷേധിക്കപ്പെട്ട ജോസഫ് വാഴക്കനെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ കൊണ്ടുവരണമെന്നുള്ളതാണ്. വിഡി സതീശനും അതിനോട് എതിർപ്പ് അറിയിച്ചിട്ടില്ല എന്നാണ് ആർസി ക്യാമ്പ് പറയുന്നത്. ഈ ഫോർമുലയാണ് വർക്കൗട്ട് ആകുന്നതെങ്കിൽ തലപ്പത്തേക്ക് ജോസഫ് വാഴക്കൻ എത്തും.
ഒരാൾക്ക് ഒരു പദവി മതി എന്നുള്ള നിലപാടിലാണ് കെ മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ. ഇതു പരിഗണിച്ചാലും ജോസഫ് വാഴക്കന് കാര്യങ്ങൾ അനുകൂലമാകും. അതേസമയം കെപിസിസി അധ്യക്ഷനെ ഉടനടി നിയമിക്കാനുള്ള സാധ്യതയില്ല. പൊട്ടിത്തെറികൾ പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. സർക്കാർ അധികാരമേറ്റ ഉടനെ പാർട്ടിക്കുള്ളിൽ പൊട്ടിത്തെറി ശുഭകരമാകില്ലെന്നാണ് കണക്കുകൂട്ടൽ അങ്ങനെയെങ്കിൽ കുറച്ചു സാവകാശം എടുത്തായിരിക്കും പ്രഖ്യാപനം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ മന്ത്രി ആയതിനാൽ ഇതിനോടൊപ്പം തന്നെ യൂത്ത് കോൺഗ്രസിനും പുതിയ സംസ്ഥാന അധ്യക്ഷൻ വന്നേക്കും. ഇതിനായും പിടിവലി തുടങ്ങിയിട്ടുണ്ട്
