പുതിയ അധ്യയന വർഷം തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ 600 ഓളം സർക്കാർ-എയ്ഡഡ് സ്കൂളുകൾക്ക് ഇനിയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലെന്ന പരാതി. തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് എഞ്ചിനീയർമാരാണ് ഫിറ്റ്നസ് നൽകേണ്ടത്. എന്നാൽ അനാവശ്യ മാനദണ്ഡങ്ങൾ ചൂണ്ടിക്കാട്ടി സർട്ടിഫിക്കറ്റ് വൈകിപ്പിക്കുകയാണെന്ന് സ്കൂൾ മാനേജ്മെന്റ് സംഘടനകളുടെ ആരോപണം. സംസ്ഥാനത്ത് അൺഎയ്ഡഡ് ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലായി 15,000-ത്തിലധികം സ്കൂളുകളാണ് പ്രവർത്തിക്കുന്നത്. ഓരോ അധ്യയന വർഷവും ആരംഭിക്കുന്നതിന് മുൻപ് സ്കൂളുകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. എന്നാൽ ഇത്തവണ നൂറുകണക്കിന് സ്കൂളുകൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കാതെ പ്രതിസന്ധി തുടരുകയാണ്.
2025 നവംബർ 9-ലെ ഉത്തരവുപ്രകാരം ഏഴ് വകുപ്പുകളുടെ എൻഒസി ലഭിച്ചാൽ മാത്രമാണ് സ്കൂളുകൾക്ക് ഫിറ്റ്നസ് അനുവദിച്ചിരുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകൾ ഉയർന്നതോടെ ഇത് പിന്നീട് 17 മാനദണ്ഡങ്ങളാക്കി മാറ്റി. എന്നിട്ടും ചീഫ് സെക്രട്ടറിയുടെ നിർദേശങ്ങൾക്ക് വിരുദ്ധമായി ഫിറ്റ്നസ് നിഷേധിക്കപ്പെടുന്നുവെന്നാണ് കെപിഎസ്എംഎ അടക്കമുള്ള സംഘടനകളുടെ ആരോപണം.മലബാർ മേഖലയിലെ പഴയ കെട്ടിടങ്ങളുള്ള സ്കൂളുകൾക്കാണ് കൂടുതൽ തിരിച്ചടി നേരിടുന്നത്. സ്കൂളുകൾക്ക് ചുറ്റുമതിൽ ഇല്ലാത്തത് പോലുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർട്ടിഫിക്കറ്റ് തടയുന്നതെന്നും ആരോപണമുണ്ട്. അധ്യയന വർഷം തുടങ്ങും മുൻപ് പ്രശ്നം പരിഹരിക്കാത്ത പക്ഷം പൊതുവിദ്യാഭ്യാസ മേഖല വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന് മാനേജ്മെന്റുകൾ മുന്നറിയിപ്പ് നൽകുന്നു.
