സംസ്ഥാനത്തെ ധനസ്ഥിതി ബോധ്യപ്പെടുത്താൻ ധവളപത്രം 10 ദിവസത്തിനുള്ളിൽ പുറത്തിറക്കും. ഇതിനായി ഡോ.കെഎം ചന്ദ്രശേഖർ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. ആദ്യ യോഗത്തിൽ മുഖ്യമന്ത്രി വി ഡി സതീശനും പങ്കെടുത്തു.
ഖജനാവിൽ പൂച്ച പെറ്റ് കിടക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി ഡി സതീശൻ പറഞ്ഞത്. 4000 കോടി ബാക്കിയാക്കിയാണ് സർക്കാർ ഒഴിയുന്നത് എന്ന് മുൻ ധനമന്ത്രി കെ എൻ ബാലഗോപാലും മറുപടി പറഞ്ഞു. എന്നാൽ സംസ്ഥാനത്തെ ഖജനാവിന്റെ സ്ഥിതി എന്തെന്ന് പൊതുജനങ്ങൾക്ക് ഉടൻ അറിയാം. ഇതിനായി ധവളപത്രം പുറത്തിറക്കാൻ തീരുമാനമായി. 10 ദിവസത്തിനുള്ളിൽ ധവളപത്രം തയ്യാറാക്കും. ഡോ.കെഎം ചന്ദ്രശേഖർ അധ്യക്ഷനായ സമിതി ഇന്ന് ആദ്യ യോഗം ചേർന്നു. മുഖ്യമന്ത്രി വി ഡി സതീശൻ യോഗത്തിൽ നേരിട്ട് പങ്കെടുത്തു.
ബജറ്റ് പ്രഖ്യാപനത്തിന് മുമ്പ് ധവളപത്രം പുറത്തിറക്കും. പുതിയ സർക്കാരിന് നിലവിലെ സാമ്പത്തിക സ്ഥിതി അറിയാനും സമിതിയുടെ പഠനം സഹായകമാകും. ഇതിന് പിന്നാലെയാകും യുഡിഎഫിന്റെ പ്രകടനപത്രിയിലെ വാഗ്ദാനങ്ങൾ എപ്പോൾ നടപ്പിലാക്കണമെന്നതിൽ തീരുമാനമുണ്ടാവുക. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയാണെങ്കിൽ ബജറ്റിൽ ആശാവർക്കർമാരുടെ ഓണറേറിയത്തിൽ വീണ്ടും വർധനയുണ്ടാകും. കോളജ് വിദ്യാർഥികൾക്കുള്ള 1000 രൂപ ധനസഹായവും വൈകാതെ നടപ്പിലാക്കും. ക്ഷേമ പെൻഷൻ വർധിപ്പിക്കുന്ന കാര്യത്തിലും ആലോചന ഉണ്ടാകും. പ്രധാനപ്പെട്ട വാഗ്ദാനങ്ങൾ എല്ലാം ആദ്യവർഷം തന്നെ നടപ്പാക്കാനുള്ള ശ്രമങ്ങളും യുഡിഎഫ് സർക്കാർ ആരംഭിച്ചിട്ടുണ്ട്.
