കർണാടകയിലെ കുടക് ദുബാരെ ആന ക്യാംപിൽ കർശന നിയന്ത്രണവുമായി വനംവകുപ്പ്. ഇനി മുതൽ ആനകളുടെ 100 മീറ്റർ പരിധിയിൽ സഞ്ചാരികളെ പ്രവേശിപ്പിക്കില്ല. ഇന്നലെ ആനകൾ കൊമ്പ് കോർക്കുന്നതിനിടയിൽപ്പെട്ട് ചെന്നൈ സ്വദേശിയായ യുവതി മരിച്ചതിന് പിന്നാലെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
ദുബാരെ ആന ക്യാംപിൽ ആനകൾ തമ്മിൽ പോരടിക്കുന്നതിനിടെ നിലതെറ്റി വീണ ആനയുടെ അടിയിൽ പെട്ടാണ് ചെന്നൈ സ്വദേശി തുളസി(33) മരിച്ചത്. ആന ക്യാംപിൽ ആനയുടെ അടുത്ത് പോകാനും കുളിപ്പിക്കാനും അനുമതി നൽകാറുണ്ട്. ആനകളെ കുളിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ഗുഞ്ചൻ, മാർത്താണ്ഡ എന്നീ ആനകൾ തമ്മിലാണ് ഏറ്റുമുട്ടിയത്. പിന്തിരിപ്പിക്കാൻ പരിശീലകർ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സമയം അവിടെയുണ്ടായിരുന്ന തുളസി ഓടുന്നതിനിടെ വെള്ളത്തിൽ വീണാണ് അപകടം. മാർത്താണ്ഡ എന്ന ആന തുളസിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ഭർത്താവിനും കുട്ടിക്കും ഒപ്പമാണ് ക്യാംപ് സന്ദർശിക്കാൻ തുളസി എത്തിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ സന്ദർശകരെ ആനയുടെ അടുത്തേക്ക് പോകാൻ അനുവദിച്ചതിൽ ഗുരുതര വീഴ്ച ഉണ്ടെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ വനംവകുപ്പിന്റെ വിശദ അന്വേഷണം തുടരുകയാണ്. ആനകളുടെ 100 മീറ്റർ പരിധി വരെ മാത്രമേ ഇനി പ്രവേശനം അനുവദിക്കൂ. ആനകളെ കുളിപ്പിക്കാനോ തൊടാനോ അനുവദിക്കുകയില്ല. ആനകൾക്ക് സഞ്ചാരികൾ ഭക്ഷണം നൽകുന്നതിനും വിലക്കുണ്ട്.
