മന്ത്രിമാരുടെ വകുപ്പുവിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു. ഫിഷറീസ് വകുപ്പ് മുസ്ലിം ലീഗിന് നൽകാനുള്ള നീക്കത്തിനിടെ ലത്തീൻ സഭ ശക്തമായ എതിർപ്പുമായി രംഗത്തെത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ അറിയുന്ന ആളാണ് വകുപ്പ് കൈകാര്യം ചെയ്യേണ്ടതെന്ന ആവശ്യം ഉയർന്നതോടെ വകുപ്പ് സിപി ജോണിന് നൽകാനുള്ള സാധ്യതയാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.ലീഗിന്റെ കൈവശമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കുകയും റോജി എം ജോണിന് നൽകുകയും ചെയ്യാനായിരുന്നു ആദ്യ ധാരണ. എന്നാൽ ഫിഷറീസ് വകുപ്പ് വിട്ടുകൊടുക്കുന്നതിൽ ഉണ്ടായ എതിർപ്പാണ് പുതിയ പ്രതിസന്ധിക്ക് വഴിവെച്ചത്. ലീഗിന് പകരമായി ഏത് വകുപ്പ് നൽകുമെന്നതിൽ ഇതുവരെ വ്യക്തതയില്ല.
അതേസമയം, കോൺഗ്രസിനുള്ളിലും വകുപ്പുവിഭജനത്തിൽ അഭിപ്രായ ഭിന്നത തുടരുകയാണ്. കൃഷിവകുപ്പ് ഏറ്റെടുക്കാൻ താൽപര്യമില്ലെന്ന് ടി സിദ്ദിഖ് നേതൃത്വം അറിയിച്ചതായും റിപ്പോർട്ടുണ്ട്. വകുപ്പിലെ സാമ്പത്തിക ബാധ്യതകളാണ് പ്രധാന കാരണമെന്നാണ് സൂചന.എല്ലാ വകുപ്പുകളിലും അന്തിമ തീരുമാനം ആയതിന് ശേഷമേ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കുകയുള്ളൂ.
