എൽഡിഎഫ് സർക്കാരും സിപിഐഎമ്മും സൃഷ്ടിച്ച തടസങ്ങളെല്ലാം മറികടന്ന് മട്ടന്നൂർ ഷുഹൈബ് വധക്കേസ് ഒടുവിൽ വിചാരണയിലേക്ക്. യുഡിഎഫ് സർക്കാർ ചുമതലയേൽക്കുന്ന നാളെ കേസിന്റെ വിചാരണ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ ആരംഭിക്കും. നാളെ മുതൽ ജൂലൈ 10 വരെ തുടർച്ചയായി വിചാരണ നടക്കും. ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ഒഴികെയുള്ള 137 സാക്ഷികളെ വിസ്തരിക്കും
2018 ഫെബ്രുവരി 12നായിരുന്നു മട്ടന്നൂരിൽ ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ 17 സിപിഐഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന ആരോപണം ഉയർന്നു. മുതിർന്ന നേതാക്കളിലേക്ക് അന്വേഷണം എത്തിയില്ലെന്ന വിമർശനം തുടക്കം മുതൽ പ്രതിപക്ഷവും കുടുംബവും ഉന്നയിച്ചിരുന്നു.
ഷുഹൈബിന്റെ കുടുംബവും കോൺഗ്രസും ചേർന്ന് നടത്തിയ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് വിചാരണയ്ക്ക് വഴിയൊരുങ്ങുന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് സിബിഐ അന്വേഷണം അനുവദിച്ചെങ്കിലും, അതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിനെയും പിന്നീട് സുപ്രിംകോടതിയെയും സമീപിക്കുകയായിരുന്നു. സിബിഐ അന്വേഷണത്തെ എതിർക്കാനായി സർക്കാർ പൊതുഖജനാവിൽ നിന്ന് 86 ലക്ഷം രൂപയിലധികം അഭിഭാഷക ഫീസായി ചെലവഴിച്ചു. കുടുംബം നിർദേശിച്ച അഡ്വ. കെ. പത്മനാഭനെയാണ് സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചത്. ഇതിന്റെ ചെലവ് കെപിസിസി വഹിക്കും. കേസിലെ നിർണായക സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോടതിയിൽ നിർണായകമാകും.
