കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും ബിജെപി എംപിയുമായ ബണ്ഡി സഞ്ജയ് കുമാറിന്റെ മകൻ ബണ്ഡി ഭഗീരഥ് സായ് ലൈംഗിക പീഡനക്കേസിൽ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ തെലങ്കാന പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകണമെന്ന ഭഗീരഥിന്റെ ഹർജി തെലങ്കാന ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. 17 വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നും ഉപദ്രവിച്ചെന്നുമുള്ള പരാതിയിൽ ഭഗീരഥിനെതിരെ പോക്സോ നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കേസ് നിയമപരമായി നേരിടുമെന്നും നിയമത്തിന് മുന്നിൽ തന്റെ മകനെന്നോ സാധാരണ പൗരനെന്നോ വ്യത്യാസമില്ലെന്നും കേന്ദ്രമന്ത്രി ബണ്ഡി സഞ്ജയ് കുമാർ പ്രതികരിച്ചു. മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ തനിക്ക് വിശ്വാസമുണ്ടെന്നും എക്സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു. എന്നാൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വ്യാജമാണെന്നും പെൺകുട്ടിയും കുടുംബവും ചേർന്ന് അഞ്ച് കോടി രൂപ ആവശ്യപ്പെട്ട് നടത്തിയ ഹണി ട്രാപ്പ് ആണെന്നുമാണ് ഭഗീരഥ് സായിയുടെ വാദം. ഇതിനെതിരെ താൻ നേരത്തെ പൊലീസിനെ സമീപിച്ചിരുന്നുവെന്നും ഭഗീരഥ് അവകാശപ്പെടുന്നു. കേസിൽ കോടതി നടപടികൾ തുടരുകയാണ്.
