ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ തമിഴ് നാട്ടിൽ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ ഇടിമിന്നലിലും അപകടങ്ങളിലും വിദ്യാർഥിയടക്കം മൂന്ന് പേർ മരിച്ചു.
കടലൂരിൽ കടൽത്തീരത്ത് സെൽഫിയെടുക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾക്ക് മിന്നലേറ്റു. പുതുപ്പാളയം സ്വദേശി ഹരിഹരൻ സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിത്താമൂരിൽ ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണുണ്ടായ അപകടത്തിൽ വീട്ടമ്മ കന്നിയമ്മാൾ മരിച്ചു. തേനിയിൽ ഇടിമിന്നലേറ്റ് ഒരു കർഷകനും മരിച്ചു.
തെങ്കാശി, തേനി, കോയമ്പത്തൂർ മേഖലകളിൽ മണിക്കൂറുകളോളം ശക്തമായ മഴയും കാറ്റും വീശി. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വ്യാപകമായി കൃഷിനാശം റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ചെന്നൈയിലടക്കം തുടർച്ചയായി ലഭിച്ച കനത്ത മഴ കൊടുംചൂടിന് ആശ്വാസമായെങ്കിലും ജനങ്ങളുടെ സ്വത്തുവകകൾക്കുണ്ടായ നാശം വളരെ വലുതാണ്. ഈ മാസം ഇരുപത് വരെ മഴയും കാറ്റും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്.
തമിഴ് നാട്ടിൽ കനത്ത മഴ, വിദ്യാർത്ഥിയടക്കം മൂന്ന് പേർ മരിച്ചു
