കസ്റ്റംസിന്റെ ഓപ്പറേഷൻ നുംഖോറിൽ കേരളത്തിലെ പ്രീമിയം യൂസ്ഡ് കാർ ഡീലർമാരെ കേന്ദ്രീകരിച്ച് അന്വേഷണം. ഭൂട്ടാനിൽ നിന്ന് കടത്തിയ ആഢംബര കാറുകളിൽ ഭൂരിഭാഗവും വിറ്റഴിച്ചത് കേരളത്തിലെ യൂസ്ഡ് കാർ ഷോറൂമുകളിലൂടെയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഉന്നത ബന്ധങ്ങളുള്ള കോഴിക്കോട്ടെ റോഡ് വേ കാർസ് ഉടമ സെയ്ൻ മർവയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും.
ഭൂട്ടാൻ വാഹന കള്ളക്കടത്തിൽ കേരളത്തിലെ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ്. കള്ളക്കടത്ത് ഇടപാടുകളുടെ കിങ്പിൻ ബംഗാളുകാരൻ ബിശ്വജിത് ദാസിനെ പിടികൂടാനായതാണ് അന്വേഷണത്തിൽ നിർണായകമായത്. സീനിയർ ഐടി എഞ്ചിനീയറായ ബിശ്വജിത് ദാസിനെ ഫെബ്രുവരി 22ന് ഇന്ത്യ-ഭൂട്ടാൻ അതിർത്തിയിൽ നിന്നാണ് പിടികൂടിയത്. ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് നികുതി വെട്ടിച്ച് ആഢംബര സെക്കൻഡ് ഹാൻഡ് കാറുകളും എസ്യുവികളും ഇന്ത്യയിൽ എത്തിച്ചത് ദാസാണ്. ഇയാളുടെ കൂട്ടാളിയായ ഡെൽഹി സ്വദേശി വഴിയാണ് ഈ കാറുകൾ കേരളത്തിലെ പ്രീമിയം കാർ ഡീലർമാരുടെ കയ്യിലെത്തിയത്. കോഴിക്കോട്ടെ ‘റോഡ്വേ കാർസ്’ വഴി മാത്രം ഒരു ഡസനിലേറെ കള്ളക്കടത്ത് വാഹങ്ങൾ വിൽപന നടത്തിയെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ഉടമകളിൽ ഒരാളായ സെയ്ൻ മാർവയെ ഇതോടെ അറസ്റ്റ് ചെയ്തു. ഇവർ വിറ്റ ഒന്നരക്കോടിയിലേറെ വിലയുള്ള ഏഴ് കാറുകളും പിടിച്ചെടുത്തു. കളമശ്ശേരിയിലെ സിഗ്നേച്ചർ കാർസും കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുണ്ട്. ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ സിനിമയിൽ ഉപയോഗിച്ച നിസാൻ പട്രോൾ വാഹനം ഇവിടെ നിന്നാണ് കണ്ടെത്തിയത്. ഉടമ എൽദോ പോളിന്റെ കയ്യിലായിരുന്നു വാഹനം. മലയാളത്തിലെ പ്രമുഖ നടന്മാർക്കും ബിസിനസുകാർക്കും ആഢംബര കാറുകൾ വിതരണം ചെയ്യുന്നതും ഇതേ ഡീലർമാരാണ്. കള്ളക്കടത്തിൽ നടന്മാരുടെ പങ്കും കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുണ്ട്.
അസമിലെ ആർടിഒ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കള്ളക്കടത്ത്. ബോംഗൈഗാവ് ആർടിഒ ഓഫീസിൽ 464 കള്ളക്കടത്ത് വാഹനങ്ങൾക്ക് വ്യാജരേഖകളുണ്ടാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി. ഭൂരിഭാഗം വാഹനങ്ങളുടെയും ആദ്യ രജിസ്ട്രേഷൻ ലക്ഷദ്വീപിലെന്ന് കാണിക്കുന്ന വ്യാജരേഖകൾ ചമച്ചായിരുന്നു തട്ടിപ്പ്.
