മുഖ്യമന്ത്രി സ്ഥാനം കൈവിട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അടക്കം കടുത്ത രാഷ്ട്രീയ അധിക്ഷേപങ്ങൾക്ക് ഇരയാകുന്നു എന്ന പരാതിയുമായി കെ സി വേണുഗോപാൽ ക്യാംപ്.10 ദിവസമായി കെ സി വേണുഗോപാൽ വധമാണ് നടക്കുന്നത് എന്നാണ് കെപിസിസി ജനറൽ സെക്രട്ടറി പി കെ ശ്രീകുമാർ പറയുന്നത്. 47 എംഎൽഎമാർ കെ സി വേണുഗോപാലിന് പിന്തുണ കൊടുത്തത് വെറുതെയല്ല. സമൂഹമാധ്യമങ്ങളിൽ കെ സി വേണുഗോപാലിനെ മോശക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമം അംഗീകരിക്കാനാകില്ലെന്നും കെ സി ക്യാംപ് പറയുന്നു.
മുഖ്യമന്ത്രിയായി വിഡി സതീശനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് കെ സി വേണുഗോപാലിനെ രാഷ്ട്രീയമായി ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന പരാതിയുമായി കെസി ഗ്രൂപ്പ് രംഗത്തുവന്നത്. 10 ദിവസമായി സോഷ്യൽ മീഡിയയിലും പാർട്ടിക്കുള്ളിലും ചിലർ കെ സി വധം നടത്തുന്നു. നൂലിൽ കെട്ടിയിറക്കിയ ആളല്ല കെ സി വേണുഗോപാൽ. തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയത്തിൽ കെസിയുടെ വിയർപ്പിന്റെ പങ്ക് തള്ളിക്കളയാനാകില്ല. 47 എംഎൽഎമാർ പിന്തുണച്ചത് വെറുതെയല്ല. ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും അടക്കം കെ സി വേണുഗോപാലിനെ വേട്ടയാടുന്നു. മോശക്കാരനാക്കാൻ ശ്രമിക്കുന്നു. ഇതിൽ കോൺഗ്രസുകാർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കർശന നടപടി വേണമെന്നാണ് കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്നവരുടെ ആവശ്യം.റാന്നിയിൽ നിയുക്ത എംഎൽഎ പഴകുളം മധുവിനെതിരെ ഉണ്ടായ ഗൂഢാലോചനയും അന്വേഷിക്കണം എന്നും കെ സി ക്യാംപ് ആവശ്യപ്പെടുന്നുണ്ട്.
അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ പരിഗണിക്കാതിരുന്നത് കടുത്ത അനീതിയാണെന്നാണ് ആർസി ക്യാംപിന്റെ വിലയിരുത്തൽ. ഇന്നലെ ഹരിപ്പാട് പ്രവർത്തകരുമായി ചെന്നിത്തല ഫോണിൽ സംസാരിച്ചിരുന്നു. ചെന്നിത്തല എന്ത് തീരുമാനമെടുത്താലും പൂർണമായും കൂടെ നിൽക്കും എന്നാണ് നേതാക്കളുടെയും ഗ്രൂപ്പിന്റെയും തീരുമാനം. അതേസമയം ഹരിപ്പാട് ഇന്നലെ നടക്കാനിരുന്ന പ്രതിഷേധ പ്രകടനം ചെന്നിത്തല ഇടപെട്ടാണ് തടഞ്ഞത്. പാർട്ടിയാണ് തനിക്കെല്ലാം എന്നാണ് ചെന്നിത്തല നേതാക്കളോട് പറഞ്ഞത്. വൈകാരികമായാണ് ചെന്നിത്തല സംസാരിച്ചത് എന്നും, എന്ത് ചെയ്യണമെന്നുള്ളതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല എന്നും ചെന്നിത്തല വിഭാഗം വ്യക്തമാക്കുന്നുണ്ട്. കെ സി വേണുഗോപാലിനെയും, രമേശ് ചെന്നിത്തലയെയും സോഷ്യൽ മീഡിയയിലൂടെ ഉൾപ്പെടെ അപമാനിക്കുന്ന ആളുകൾക്കെതിരെ പാർട്ടി കർശന നടപടിയെടുക്കണം എന്നും ഇരുവിഭാഗവും ആവശ്യം ഉയർത്തുന്നുണ്ട്.
