മുഖ്യമന്ത്രി ഉൾപ്പെടെ 21 അംഗ മന്ത്രിസഭയ്ക്കുള്ള ആലോചനയുമായി കോൺഗ്രസ്. കോൺഗ്രസിന് പന്ത്രണ്ട്, ഘടകകക്ഷികൾക്ക് ഒമ്പത് മന്ത്രി സ്ഥാനങ്ങൾ ആണ് നൽകുക. ആറ് മുതൽ എട്ട് വരെ മന്ത്രി സ്ഥാനങ്ങളാണ് കെ സി വേണുഗോപാൽ പക്ഷത്തിന്റെ ആവശ്യം.
സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ മുരളീധരൻ, പി സി വിഷ്ണുനാഥ്, എ പി അനിൽകുമാർ, ബിന്ദു കൃഷ്ണ, ജ്യോതി കുമാർ ചാമക്കാല, ഷാനിമോൾ ഉസ്മാൻ, എം ലിജു, ടി ജെ വിനോദ്, എം വിൻസെന്റ്, വി ടി ബൽറാം, ടി സിദ്ദിഖ്, കെ ജയന്ത്, വി പി സജീന്ദ്രൻ, അൻവർ സാദത്ത് എന്നിവരുടെ പേരുകളാണ് മന്ത്രിമാരുടെ പരിഗണന പട്ടികയിലുള്ളത്. ലത്തീൻ സഭ എം വിൻസെന്റിനൊപ്പം നിന്നാൽ ടി ജെ വിനോദിന്റെ സാധ്യത പൂർണമായും അടയും. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിസഭയിലേക്ക് എത്തിയാൽ പി സി വിഷ്ണുനാഥ് ഒരു പക്ഷേ മാറ്റിനിർത്തപ്പെട്ടേക്കാം. വനിതയും ഈഴവയും ഒരുമിച്ച് വന്നാൽ അത് ബിന്ദു കൃഷ്ണയ്ക്ക് അനുകൂലമാകും. അല്ലെങ്കിൽ വനിതാ പ്രാതിനിധ്യം ഷാനിമോൾ ഉസ്മാനിലേക്ക് എത്താം. ടി സിദ്ദിഖിനെ പരിഗണിക്കുന്നത് കൊണ്ട് ഷാനി മോളുടെ സാധ്യത അടഞ്ഞേക്കാം.
ഇതിനിടെ ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ഉറപ്പായി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനമാണ് ആവശ്യപ്പെടുന്നത്. എന്നാൽ അത് ഒന്നിലൊതുക്കും. ചീഫ് വിപ്പ് സ്ഥാനവും നൽകിയേക്കും. കേരള കോൺഗ്രസ് ജേക്കബ്, ആർ എസ് പി എന്നിവർക്ക് ഓരോ മന്ത്രിസ്ഥാനം ഉറപ്പാണ്. അസോസിയേറ്റ് മെമ്പറായ മാണി സി കാപ്പൻ നിലപാടിൽ വിട്ടുവീഴ്ചയില്ലാതെ തുടർന്നാൽ സിഎംപിക്കും മാണി സി കാപ്പനും രണ്ടര വർഷം വീതം ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകാനും സാധ്യതയുണ്ട്.
