യുഡിഎഫ് പ്രഖ്യാപിച്ച സ്ത്രീകളുടെ സൗജന്യ കെഎസ്ആർടിസി ബസ് യാത്ര പദ്ധതി നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി മഹിളാ മോർച്ച പ്രവർത്തകർ കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത് സമരം നടത്തി. കോഴിക്കോട് ഉൾപ്പെടെ വിവിധ ജില്ലകളിലെ കെഎസ്ആർടിസി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രതിഷേധം.തെരഞ്ഞെടുപ്പ് വാഗ്ദാനമായി മെയ് 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരുന്നു.അതിനാൽ ഇന്നുമുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ചെയ്യാൻ അവകാശമുണ്ടെന്നാണ് പ്രവർത്തകരുടെ നിലപാട്.
സർക്കാർ അധികാരമേറ്റിട്ടില്ലെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തിട്ടില്ലെന്നും ഗതാഗത മന്ത്രിയെ പ്രഖ്യാപിച്ചിട്ടില്ലെന്നുമുള്ള യുഡിഎഫിന്റെ വിശദീകരണം അംഗീകരിക്കാനാകില്ലെന്ന് മഹിളാ മോർച്ച പ്രതികരിച്ചു. ഉൾപാർട്ടി തർക്കങ്ങളും ചേരിപ്പോരും കാരണം സർക്കാർ രൂപീകരണം വൈകുന്നതിന് ഉത്തരവാദികൾ യുഡിഎഫ് തന്നെയാണെന്നും നേതാക്കൾ ആരോപിച്ചു.അതേസമയം, ടിക്കറ്റെടുക്കാതെയുള്ള യാത്രയെ ചൊല്ലി പല ബസുകളിലും പൊലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. കോഴിക്കോട് അടക്കമുള്ള ചിലയിടങ്ങളിൽ പ്രതിഷേധം ഒരു മണിക്കൂറിന് ശേഷം പ്രവർത്തകർ സ്വമേധയാ അവസാനിപ്പിച്ചു. കൊല്ലം ഉൾപ്പെടെയുള്ള ചില ജില്ലകളിൽ പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
