കുമാരമംഗലം പീഡനക്കേസിൽ കുറ്റവാളിയായ തൊടുപുഴ എടനാട് സ്വദേശി വിനീഷ് വിജയന് 12 വർഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത 28 കേസുകളില്‍ വിചാരണ പൂര്‍ത്തിയായ രണ്ടാമത്തെ കേസിലാണ് വിധി.
2021ലാണ് തൊടുപുഴയിലെ കടയിൽ ദിവസവേതനക്കാരിയായിരുന്ന 17കാരിയെ സ്ഥാപനത്തിലെ മാനേജരായ വിനീഷ് ലൈംഗികമായി പീഡിപ്പിച്ചത്. തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 27 സാക്ഷികളെ വിസ്തരിച്ചു. മെഡിക്കൽ, ശാസ്ത്രീയ തെളിവുകൾ അടക്കം പരിശോധിച്ചാണ് ജഡ്ജി ആഷ്കെ ബാൽ 12 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. നഷ്ടപരിഹാരമായി അതിജീവിതയ്ക്ക് നാല് ലക്ഷം രൂപ നൽകണമെന്നും വിധിയിൽ പറയുന്നു.
2017 മുതൽ 2022 വരെയുള്ള കാലഘട്ടത്തിൽ പലയിടങ്ങളിൽ എത്തിച്ച് നിരവധി പേരാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. വീട്ടുകാരുടെ അറിവോടെയായിരുന്നു പീഡനം. കുട്ടി ഗർഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. രജിസ്റ്റർ ചെയ്ത 28 കേസുകളിൽ വിചാരണ പൂർത്തിയായ രണ്ട് കേസുകളിലാണ് വിധി പുറപ്പെടുവിച്ചിട്ടുള്ളത്. ഏഴ് കേസുകളിൽ അമ്മയും ഇടനിലക്കാരനും കൂട്ടുപ്രതികളാണ്. കുട്ടിയെ ശൈശവ വിവാഹത്തിന് ഇരയാക്കിയ കേസിലും മാതാവ് അടക്കമുള്ളവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
