മലപ്പുറം മങ്കടയെ കണ്ണീരിലാഴ്ത്തിയ ഇടിമിന്നൽ ദുരന്തത്തിൽ മരിച്ച നാല് യുവാക്കൾക്കും നാടിന്റെ യാത്രാമൊഴി. വെള്ളിലമല ഗ്രാമത്തിന്റെ വേദനയായി മാറിയ റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരുടെ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ചപ്പോൾ ആയിരങ്ങളാണ് അവസാനമായി ഒരുനോക്ക് കാണാൻ എത്തിയത്.കുരങ്ങൻചോല വ്യൂ പോയിന്റിൽ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് നാല് യുവാക്കൾക്കും ജീവൻ നഷ്ടമായത്. നിമിഷങ്ങൾക്കകം നാല് യുവജീവിതങ്ങൾ പൊലിഞ്ഞതിന്റെ ഞെട്ടലിൽ നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. ദുരന്തവാർത്ത ഗ്രാമമൊട്ടാകെ ദുഃഖത്തിലാഴ്ത്തി.
കോഴിക്കോട്ടുപറമ്പ് തസ്‌കർ ഓഡിറ്റോറിയത്തിൽ നടന്ന പൊതുദർശനത്തിൽ ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും കണ്ണീരോടെ യുവാക്കളെ യാത്രയാക്കി. രണ്ടുമണിക്കൂറോളം നീണ്ട പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ വീടുകളിലേക്ക് കൊണ്ടുപോയി. വെള്ളിലമല റഹ്മാനിയ ജുമാമസ്ജിദിൽ ഖബറടക്കം നടന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങളും പ്രാർഥനകൾക്ക് നേതൃത്വം നൽകി.ഇന്നലെ വൈകിട്ടാണ് ഏഴംഗ സംഘം കുരങ്ങൻചോല വ്യൂ പോയിന്റിലെത്തിയത്. വൈകിട്ട് അഞ്ചുമണിയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടമുണ്ടായത്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട റോഷൻ, സൽമാനുൽ ഫാരിസ്, ഇഷ്ഹാത് എന്നിവർ ചികിത്സയിലാണ്. ഇവരിൽ ഇഷ്ഹാത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.
