സിപിഐ സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമർശനവുമായി കൊല്ലം ജില്ലാ കമ്മിറ്റി. സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തി. നേതൃത്വം സിപിഐഎമ്മിന് അടിമപ്പെടുന്ന രീതി ശരിയല്ലെന്നും സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത തീരുമാനങ്ങൾ തെറ്റായിരുന്നുവെന്നും വിമർശനം ഉയർന്നു.
ഇന്നലെ ചേർന്ന സിപിഐ കൊല്ലം ജില്ലാ എക്സിക്യൂട്ടീവിലും കൗൺസിൽ യോഗത്തിലുമാണ് സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്.
സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്ന് വരെ ആവശ്യപ്പെട്ട് മുതിർന്ന നേതാക്കൾ രംഗത്തെത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്ത തീരുമാനങ്ങൾ പാർട്ടിയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് നേതാക്കളുടെ ആരോപണം.
സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിന് ആരാണ് അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും യോഗത്തിൽ ആവശ്യo ഉയർന്നു. തെരഞ്ഞെടുപ്പിന് നേതൃത്വം നൽകേണ്ട സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ തന്നെ മത്സരത്തിനിറങ്ങിയത് തെറ്റായ തീരുമാനമാണെന്ന വിലയിരുത്തലും ചർച്ചയിൽ ഉയർന്നു.
ചാത്തന്നൂരിൽ ബിജെപി വിജയിച്ചതിന് കാരണം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളാണ് എന്നാണ് വിമർശനം. അടൂരിൽ കൊല്ലത്ത് നിന്ന് ഒരു നേതാവിനെ കൊണ്ടുപോയി മത്സരിപ്പിച്ചതും തെറ്റായ തീരുമാനമായിരുന്നു. നാദാപുരം, തൃശൂർ, വൈക്കം, അടൂർ, ചിറയിൻകീഴ്, ചാത്തന്നൂർ, ചടയമംഗലം തുടങ്ങിയ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയം പാളിയെന്നും യോഗം വിലയിരുത്തി.
പാർട്ടി ഈ രീതി തുടർന്നാൽ സിപിഐക്ക് സിപിഐഎമ്മിൽ ലയിക്കേണ്ടി വരുമെന്ന കടുത്ത വിമർശനവും ഉയർന്നു. സിപിഐഎമ്മിന് കീഴടങ്ങുന്ന രീതിയിൽ നേതൃത്വം പ്രവർത്തിക്കുന്നത് ശരിയല്ലെന്ന അഭിപ്രായവും നേതാക്കൾ പങ്കുവെച്ചു. സംസ്ഥാന നേതൃത്വത്തിനെതിരെ ഉയർന്ന ഈ വിമർശനങ്ങൾ പാർട്ടിക്കുള്ളിലെ ഭിന്നതകളെ കൂടുതൽ തുറന്നുകാട്ടുകയാണ്. വരും ദിവസങ്ങളിൽ നടക്കുന്ന അവലോകന യോഗങ്ങൾ കൂടുതൽ കലുഷിതമായേക്കും.
