തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം വരും മണിക്കൂറുകളിൽ കൂടുതൽ ശക്തി പ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 5 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത. ഇന്ന് മുതൽ ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകും. ഇന്ന് നാല് ജില്ലകളിലും മറ്റന്നാൾ മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും തീരദേശ മേഖലകളിലും പ്രത്യേക ജാഗ്രത നിർദേശമുണ്ട്. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലേക്കുള്ള രാത്രികാല യാത്രകൾക്ക് വിലക്കേർപ്പെടുത്തി. ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ചാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിലെ മത്സ്യബന്ധനത്തിനടക്കം വിലക്കേർപ്പെടുത്തിയേക്കും.
ഇന്നലെയുണ്ടായ കനത്ത വേനൽ മഴയിലും കാറ്റിലും എറണാകുളം ജില്ലയിൽ വ്യാപക നാശനഷ്ടം.ജില്ലയുടെ മലയോര – നഗരമേഖലകളിൽ വീശിയ കാറ്റിൽ പത്തോളം വീടുകൾ ഭാഗികമായി തകർന്നു.മരട്,വൈറ്റില,പൂണിത്തുറ മുവാറ്റുപുഴ ഭാഗങ്ങളിൽ വ്യാപാര സ്ഥാപനങ്ങളിലും നാശനഷ്ടങ്ങൾ ഉണ്ടായി.തൃപ്പൂണിത്തുറയിൽ മരം വീണ് കാർ തകർന്നു.തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് സമീപമുള്ള പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന കാറിനാണ് കേടുപാടുകൾ സംഭവിച്ചത്.മൂവാറ്റുപുഴയിലെ ടാറ്റാ മോട്ടോഴ്സ് കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണു. ജില്ലയിൽ വരും ദിവസങ്ങളിലും വേനൽമഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
