മുഖ്യമന്ത്രി തർക്കത്തിൽ രൂക്ഷവിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. ജനവിധിയെ അപഹസിക്കരുതെന്നും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയാത്തത് കൊള്ളരുതായ്മയാണെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ആരായാലും സുന്നി ആശയങ്ങളെ ബഹുമാനിക്കുന്നയാൾ ആകണമെന്ന് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
നീണ്ടുപോകുന്ന മുഖ്യമന്ത്രി തർക്കത്തിൽ യു ഡി എഫ് പ്രവർത്തകർ മാത്രമല്ല, സമുദായ സംഘടനകളും അതൃപ്തിയിലാണ്. പ്രബല സുന്നി സംഘടനയായ സമസ്ത അവരുടെ എതിർപ്പ് മുഖപത്രത്തിലെ മുഖപ്രസംഗത്തിൽ രൂക്ഷമായിത്തന്നെ ഉന്നയിക്കുന്നു. കോൺഗ്രസ് നിഴലാട്ടങ്ങളിൽ അഭിരമിക്കുകയാണെന്നും മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ കഴിയാത്തത് കൊള്ളരുതായ്മയാണെന്നുമാണ് ജനവിധിയെ അപഹസിക്കരുതെന്ന സുപ്രഭാതം മുഖപ്രസംഗത്തിൽ പറയുന്നത്. ജയം സംഘടനാശേഷി കൊണ്ട് മാത്രമല്ലെന്നും അരങ്ങുവാഴുന്നത് വോട്ട് ചെയ്തവരെ മറന്നുള്ള നാടകമാണെന്നും കോൺഗ്രസ് നേതൃത്വത്തെ ഓർമിപ്പിക്കുന്നുമുണ്ട്. വോട്ട് ചെയ്തവരെ കോൺഗ്രസ് പരിഹസിക്കരുത് എന്നും വിമർശനം.
വിമർശനങ്ങൾ വ്യക്തമാണെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരണം എന്ന നിലപാട് മുഖപ്രസംഗത്തിൽ ഇല്ല. എന്നാൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നിയമസഭ കക്ഷി നേതാവിനെ തീരുമാനിക്കുന്ന കീഴ്‌വഴക്കങ്ങൾ മാറിയതിനെയും, ചർച്ചകൾ ഡെൽഹിയിലേക്ക് നീണ്ടതിനെയും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നുണ്ട്. അവകാശവാദങ്ങൾ കൊണ്ട് സ്ഥാനമോഹികൾ നേതൃത്വത്തെ സമ്മർദത്തിലാക്കരുത്. ആരെ മുഖ്യമന്ത്രിയാക്കണമെന്നത് കോണ്ഗ്രസിന്റെ തീരുമാനമാണെന്നും എന്നാൽ സുന്നി ആശയങ്ങളെ ബഹുമാനിക്കുന്നയാൾ ആകണമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
മുസ്ലീം ലീഗിന് പിന്നാലെ സമസ്തയും മുഖ്യമന്ത്രി തർക്കത്തിൽ അതൃപ്തി അറിയിച്ചത് കോൺഗ്രസിനെ സമ്മർദത്തിലാക്കും. ഇനിയും തീരുമാനം നീണ്ടുപോയാൽ കൂടുതൽ സമുദായ സംഘടനകൾ പരസ്യ അഭിപ്രായവുമായി രംഗത്തെത്താനാണ് സാധ്യത.
