പിണറായി വിജയൻ സംസ്ഥാനത്തിന്റെ പ്രതിപക്ഷ നേതാവാകാൻ സാധ്യത. സെക്രട്ടേറിയറ്റ് അംഗങ്ങളുടെ പൂർണ്ണ പിന്തുണ ലഭിച്ചതായും സജി ചെറിയാനും കെ.എൻ ബാലഗോപാലും പി. രാജീവും ഉൾപ്പെടെ പിന്തുണ നൽകിയതായും റിപ്പോർട്ട്. അതേസമയം, പിണറായി വിജയന് താത്പര്യമില്ലെങ്കിൽ മാത്രം മാറ്റം പരിഗണിക്കുമെന്നാണ് വിവരം.
പിണറായി വിജയൻ അല്ലെങ്കിൽ കെ എൻ ബാലഗോപാലിനാണ് സാധ്യത. വിഷയത്തിൽ മനസ്സ് തുറക്കാൻ പിണറായി തയ്യാറായിട്ടുമില്ല. അതേസമയം നേതൃത്വത്തിന് വീഴ്ച്ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ വിമർശനമുയർന്നു. പാർലമെന്റ് തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും പരാജയപ്പെട്ട ശേഷം പറഞ്ഞ അതേ പല്ലവി നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് ശേഷവും ആവർത്തിക്കുകയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇടപെടേണ്ട പ്രശ്നങ്ങളിൽ കൃത്യമായി നേതൃത്വം ഇടപെട്ടില്ല. പലയിടത്തും സ്ഥാനാർഥിനിർണയം പാളി. കണ്ണൂരിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആയില്ലെന്നും യാഥാർത്ഥ്യം അംഗീകരിച്ചേ മതിയാകൂവെന്നും സെക്രട്ടറിയേറ്റ് യോഗത്തിൽ വിമർശനം ഉയർന്നു. വിമർശനങ്ങൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റിലും മറുപടി പറയാൻ പിണറായി വിജയൻ തയ്യാറായില്ല. ഫലം വന്നു മൂന്നാം ദിവസവും തെരഞ്ഞെടുപ്പിനെ നയിച്ച ക്യാപ്റ്റൻ മൗനം തുടരുകയാണ്.
