മുഖ്യമന്ത്രി കസേരയ്ക്കായുള്ള പിടിവലി മുറുകുന്നതിനിടെ എഐസിസി നിയോഗിച്ച നിരീക്ഷകർ ഇന്ന് കേരളത്തിൽ എത്തും. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം നാളെ ചേരാനും തീരുമാനമായി. നിയുക്ത എംഎൽഎമാരിൽ നിന്ന് വ്യക്തിപരമായി പേര് എഴുതി വാങ്ങാനാണ് നീക്കം.
ഒരു മുഖ്യമന്ത്രി കസേരയ്ക്കായി മൂന്ന് മുതിർന്ന നേതാക്കൾ രംഗത്തെത്തിയതോടെയാണ് ഹൈക്കമാൻഡിന് തലവേദന കൂടിയത്. കോൺഗ്രസിന്റെ പരമ്പരാഗത രീതിയിലാണെങ്കിൽ പാർലമെന്ററി പാർട്ടി യോഗം ചേർന്ന് ഭൂരിപക്ഷമുള്ള നേതാവിനെ പറയും; അത് AICCഅംഗീകരിക്കും. ഇത്തവണ അഭിപ്രായം തേടുക മാത്രമല്ല അത് എഴുതി വാങ്ങിക്കാൻ കൂടിയാണ് എഐസിസി നിരീക്ഷകരോട് നിർദേശം നൽകിയിരിക്കുന്നത്. ഭാവിയിൽ ഏതെങ്കിലും തരത്തിൽ പ്രശ്നമുണ്ടായാൽ തെളിവായി സൂക്ഷിക്കുക കൂടിയാണ് ലക്ഷ്യം.
ഇത്തവണയും ഈ കീഴ്‌വഴക്കമനുസരിച്ച് മുന്നോട്ടുപോയാൽ നിലവിൽ 49 എംഎൽഎമാരുടെ പിന്തുണയുള്ള കെ സി വേണുഗോപാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തും. തർക്കങ്ങളോ റിബലുകളോ ഉണ്ടാകാത്ത സ്ഥാനാർഥി നിർണയത്തിൽ തുടങ്ങി സ്ഥാനാർഥികൾക്ക് ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിലും താരപ്രചാരകരെ എത്തിക്കുന്നതിലും വരെ കെ സി വേണുഗോപാലിന്റെ നേതൃത്വം ആയിരുന്നു എന്നാണ് കെ സി ക്യാംപ് പറയുന്നത്. കെ സി മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരട്ടെ എന്ന് ഹൈക്കമാൻഡ് തീരുമാനിച്ചാൽ എംപിയായി തുടരുന്ന കെ സി വേണുഗോപാൽ ആ സ്ഥാനം രാജിവച്ച് വീണ്ടും മത്സരിക്കേണ്ടി വരും. രണ്ട് ഉപതെരഞ്ഞെടുപ്പുകൾക്ക് കളമൊരുങ്ങുകയും ചെയ്യും. നിലവിൽ 10 എംഎൽഎമാരാണ് വി ഡി സതീശനൊപ്പമുള്ളതെങ്കിലും 25 വരെ എംഎൽഎമാരുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ട് സതീശൻ. മാത്രമല്ല, ഘടകകക്ഷികളെ ഒപ്പം കൂട്ടാനാകുമെന്നും പ്രതീക്ഷയുണ്ട്. മുന്നണിയെ നയിച്ചയാൾ ആയതുകൊണ്ട് മറ്റൊരു പേരിനും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അർഹതയില്ലെന്നും വി ഡി ക്യാംപ് ആവർത്തിക്കുന്നുണ്ട്. എന്നാൽ മത സാമുദായിക സംഘടനകളുമായി അത്ര നല്ല ബന്ധം പുലർത്താത്ത വി ഡി സതീശനെ മുഖ്യമന്ത്രിയാക്കിയാൽ ഭാവിയിൽ അത് തിരിച്ചടിയാകുമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നത്. മുതിർന്ന നേതാവായ രമേശ് ചെന്നിത്തല തർക്കങ്ങൾക്കൊടുവിൽ സമവായത്തിലെത്തിയാൽ തന്റെ പേര് നിർദേശിക്കപ്പെടുമെന്ന് കണക്കുകൂട്ടുന്നു. നിലവിൽ മൂന്ന് എംഎൽഎമാർ മാത്രമാണ് രമേശ് ചെന്നിത്തലക്കൊപ്പമുള്ളത്. എന്നാൽ 27 പേരുടെ പട്ടികയാണ് രമേശ് ചെന്നിത്തലയ്ക്കുള്ളത്.
നിരീക്ഷകർ കേരളത്തിൽ എത്താനിരിക്കെ മഹാരാഷ്ട്രയുടെ ചുമതല കൂടിയുള്ള രമേശ് ചെന്നിത്തല അക്കാര്യം പറഞ്ഞ് ഡെൽഹിയിലെത്തിയതും വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് മറ്റ് നേതാക്കൾ കാണുന്നത്. രമേശ് ചെന്നിത്തലയെ പിന്തുണയ്ക്കുമെന്ന് കരുതിയ ടി ജെ വിനോദ് ഇന്ന് വി ഡി സതീശന്റെ പറവൂരിലെ വീട്ടിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് ചുവടുമാറ്റമാണോ എന്നും സംശയിക്കുന്നുണ്ട്.
ഇതിനിടെ രാഹുൽ ഗാന്ധിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കേരളത്തിലെ മൂന്ന് നേതാക്കളെയും അനുകൂലിക്കുന്നവർ ആ നേതാക്കൾ മുഖ്യമന്ത്രിയായി വരണമെന്നുള്ള മറുപടികൾ നൽകുകയാണ്. അങ്ങനെ ഫ്ലെക്സിൽ മാത്രമല്ല ഫേസ്ബുക്കിലും യുദ്ധം അതിന്റെ പാരമ്യത്തിൽ എത്തിച്ചിരിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.
