തമിഴ്നാട്ടിൽ ടിവികെ – കോൺഗ്രസ് സഖ്യത്തിൽ തീരുമാനം ഇന്നുണ്ടാകും. ഇന്നലെ ചേർന്ന അടിയന്തര രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ടിവികെയെ ഉപാധികളോടെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. ക്യാബിനറ്റ് മന്ത്രി സ്ഥാനവും, ബോർഡ് അധ്യക്ഷ പദവിയും കൂടാതെ സർക്കാർ രൂപീകരണത്തിൽ ബിജെപി, എൻഡിഎ സഖ്യത്തിന്റെ പിന്തുണ ടിവികെ തേടരുത് എന്നീ ഉപാധികളാണ് കോൺഗ്രസ് മുന്നോട്ടുവെച്ചത്. ഉപാധികളിൽ ടിവികെയുടെ നിലപാട് അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.
സർക്കാർ രൂപീകരണത്തിനായി തിരക്കിട്ട നീക്കങ്ങൾ നടക്കുന്ന പശ്ചാത്തലത്തിൽ കോൺഗ്രസ് ഉപാധികൾ അംഗീകരിക്കാനാകും ടിവികെയുടെ നീക്കം. ഇടത് എംഎൽഎമാരുടെ പിന്തുണയും ടിവികെ തേടിയിട്ടുണ്ട്. ടിവികെയെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് താത്പര്യം. ഇക്കാര്യത്തിൽ സംസ്ഥാന ഘടകത്തിന് സ്വതന്ത്രമായ തീരുമാനമെടുക്കാൻ ഇന്നലെ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗം തീരുമാനമെടുത്തിരുന്നു.
234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനായി 118 സീറ്റുകൾ ആണ് വേണ്ടത്. സർക്കാർ രൂപീകരണത്തിനായി 11 എംഎൽഎമാരുടെ പിന്തുണയാണ് ടിവികെയക്ക് ഇനി വേണ്ടത്.
