പ്രതിപക്ഷ നേതാവാരെന്നതിനെ ചൊല്ലി എൽഡിഎഫിൽ സജീവ ചർച്ച. പ്രതിപക്ഷ നേതൃ പദവി ഏറ്റെടുക്കുന്നതിൽ പിണറായി വിജയന് താത്പര്യക്കുറവാണുള്ളത്. കെ എൻ ബാലഗോപാലിന്റെ പേരും സജീവ പരിഗണനയിലുണ്ട്. 13 മന്ത്രിമാർ തെരഞ്ഞെടുപ്പിൽ തോറ്റു, എൽഡിഎഫ് കൺവീനറും തോൽവിയുടെ കയ്പറിഞ്ഞു. പ്രതിപക്ഷ നേതാവാകാൻ സാധ്യതയുണ്ടായിരുന്ന കെ ശൈലജയും, ടി പി രാമകൃഷ്ണനും, പി രാജീവുമൊന്നും നിയമസഭയിലേക്ക് എത്തിയില്ല. വലിയ തോൽവിയുടെ ധാർമിക ഉത്തരവാദിത്വം പിണറായി വിജയനെ പ്രതിപക്ഷ നേതൃപദവി ഏറ്റെടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്നു. പ്രതിപക്ഷ നേതാവാകാൻ ഇല്ല എന്ന വികാരമാണ് പിണറായി വിജയൻ അടുപ്പക്കാരോട് പങ്കുവെച്ചത്. നാളെ ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇക്കാര്യം ചർച്ച ചെയ്യും. കേന്ദ്ര കമ്മിറ്റി പിണറായി വിജയനോട് തന്നെ പദവി ഏറ്റെടുക്കാൻ ആവശ്യപ്പെട്ടാൽ മറ്റ് പേരുകൾ ഉണ്ടാകില്ല.
പ്രതിപക്ഷത്തുള്ള ഒരേയൊരു പോളിറ്റ് ബ്യൂറോ അംഗമാണ് പിണറായി വിജയൻ. ഇല്ലെങ്കിൽ കെ എൻ ബാലഗോപാലിനാണ് നറുക്ക് വീഴാൻ സാധ്യത. പിണറായി വിജയൻ അല്ലാതെ സിപിഐഎമ്മിൽ നിന്ന് ജയിച്ച് വന്ന ഒരേയൊരു കേന്ദ്ര കമ്മിറ്റി അംഗം എന്നതാണ് കെ എൻ ബാലഗോപാലിൻ്റെ ആനുകൂല്യം. പിന്നാലെ മന്ത്രിമാരും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുമായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകൾക്കാണ് പരിഗണന. മുഹമ്മദ് റിയാസിനെ പ്രതിപക്ഷ നേതാവാക്കിയാൽ തലമുറ മാറ്റം നടപ്പിലാക്കാം. എന്നാൽ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന പരിഹാസം ഉണ്ടാകുമോ എന്ന ഭയമാണ് സിപിഐഎമ്മിനെ ആ പരീക്ഷണത്തിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. നിയമസഭയിൽ തലപ്പൊക്കമുള്ള നേതാക്കന്മാരുടെയും, മികച്ച പ്രാസംഗികരുടെയും അഭാവം ഇടതുപക്ഷത്തെ ബുദ്ധിമുട്ടിലാക്കും എന്നത് ഉറപ്പാണ്.
